malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, സെപ്റ്റംബർ 2, ചൊവ്വാഴ്ച

പനന്തത്ത പാടുന്നു



പിച്ചക പൂന്തോപ്പിൽ വന്നിരുന്ന്
പച്ചപ്പനന്തത്ത പാടിടുന്നു
പച്ചിലക്കാടിൻ്റെ തുഞ്ചത്തിലും
പച്ച വിരിപ്പിട്ട പാടത്തിലും
പച്ചോലത്തുമ്പിലെ താളത്തിലും
പച്ചപ്പനന്തത്ത പാടിടുന്നു

ഓണമായോണമായോണമായി
നല്ലൊരു നാളിൻ്റെയോർമ്മയായി
നാലുതിരിയിട്ടു നാലുദിക്കും
നറുനെയ് വിളക്കിൻ്റെ നാളമായി
നാക്കിലയിൽ തുമ്പച്ചോറിനായി
നറുതിങ്കൾ പെണ്ണും വരും ദിനമായ്

മാനുഷരെല്ലാരുമൊന്നുപോലെ
വാണൊരുനാളിൻ്റെ ഓർമ്മയായി
മന്നനാം മാവേലി നാടുവാണ
മഹത്തായ സന്ദേശ,മോർമ്മയായി
പച്ചപ്പനന്തത്ത പാടിടുന്നു
ഓണമായോണമായോണമായി

വയനാടിൻ്റെ രോധനം

 


'
സഹ്യപർവ്വതത്താഴെ
തിലകമായ് വയനാട്
തോരാത്ത കണ്ണീരായി
നിലയ്ക്കാത്ത നീറ്റലായി

ഇരുളു മാത്രം മറയാക്കി
വസിക്കും കുടുംബങ്ങൾ
ഓർമ്മകളുണ്ടുകണ്ണീർ
ജലം കുടിച്ചിരിക്കുവോർ

കാടിൻകരൾ പറിച്ചെടു
ത്തുപോയ് പ്രളയം
കഥയറിയാൻ പറന്നു -
വന്നോർ
കളിചൊല്ലിപ്പിരിഞ്ഞു പോ-
യോർ
കനിഞ്ഞതില്ലൊട്ടുമേ
കനിവിൻ്റെ തെളിനീർത്തുള്ളി

ജാലങ്ങൾ കാട്ടി ജീവിക്കുവാൻ
കഴിയില്ല
ജാലകപ്പഴുതു പോലുമില്ലാത്ത
കൂട്ടരിവർ
കണ്ണിലെണ്ണയൊഴിച്ച് കാത്തിരി
പ്പുണ്ടൊരുവർ
ഹൃദയപക്ഷത്തുനിന്നു നിത്യവും
തുണയ്ക്കുവോർ

വേരോടെ നിലംപൊത്തി
വീഴേണ്ട വൃക്ഷമല്ലവർ
കുത്തിയൊഴുകിപ്പോകേണ്ട
ചെളിവെള്ളമല്ല
വെള്ളകീറുമ്പോഴിടവഴിയി-
ലേക്കിറങ്ങി
നാടിൻ സമ്പത്തായ് മാറിയോ-
രു ജനത

കാത്തുരക്ഷിപ്പാൻ കടമയുള്ള -
ചിലർ
ചുകപ്പുകണ്ട കാളയെപ്പോലെ
വിറളി പിടിക്കുന്നതെന്തിനവ -
രോട്
കണ്ണിലേകൃഷ്ണമണികളെപ്പോ-
ലെ
കാത്തുകൊള്ളുന്ന മലയാള നാടി-
നോട്

കേൾക്കുകീക്കുഞ്ഞു പക്ഷിതൻ
രോധനം
തള്ള പക്ഷിയായ് തൊള്ളയിലന്ന
മാകുക
ദുരിത ശൈത്യത്തിൽ നിന്നുമീ-
മക്കളെ
ചിറകിൽ ചേർത്തു നിർത്തി
ചൂടുപകരുക

2025, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഓണനാള്




ചേണുറ്റ ചിങ്ങമരികിലെത്തെ
ചേലിലൊരുങ്ങി പ്രകൃതിയാകെ
വാരുറ്റവാനം തെളിഞ്ഞു നിൽക്കെ
നേരുറ്റ പൂക്കൾ ഞെളിഞ്ഞു നിൽപ്പൂ

ഓണനിലാവു ചിരിച്ചു നിൽക്കെ
താരക കാന്തിയും ചിന്നിച്ചിന്നി
ചാഞ്ഞു ചരിക്കുന്നു തെന്നൽ നീളെ
ചന്ദന ഗന്ധവും പേറി മെല്ലെ

ഓണമായോണമായോണമായി
തവളകൾ താളത്തിൽ നീട്ടിപ്പാടി
തമ്പുരു മീട്ടുന്ന തുമ്പികൾക്ക്
തുമ്പകൾ തൂവെള്ള ചോർ വിളമ്പി

മത്തപ്പു മാടി വിളിച്ചിടുന്നു
പാവലോ ആടിക്കളിച്ചിടുന്നു
വെള്ളരിക്കോന്നു മിഴി തുറക്കെ
പടവലം നീണ്ടു നിവർന്നു നിൽപ്പൂ

പാടവരമ്പേറി നിന്നയോണം
വേലികൾ നൂണുകയറിയോണം
മാവേലി മന്നൻ്റെ നാട്ടിലെങ്ങും
വന്നുപോയ് വന്നു പോയ് ഓണനാള്


ഓണം



മണ്ണിലേക്കു മന്നവൻ
വരുന്ന ദിനമെത്തി
വിണ്ണിലാകെ വിരുന്നുവന്ന
പൂവുകൾ ചിരിച്ചു
ചതിച്ചു പാതാളത്തിലേക്ക്
താഴ്ത്തിയതെന്നാലും
ചിരിച്ചു കൊണ്ടുവന്നു നമ്മെ
അനുഗ്രഹിച്ചീടുന്നു

ഓണപ്പാട്ട്


തുമ്പയും, തിരുതാളിം തലയാട്ടി
പാടുന്നു
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ.... ണമായി
തമ്പുരു മീട്ടുന്ന തുമ്പിയും പാടുന്നു
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ....ണമായി
                                            (തുമ്പയും)

ഓർമ്മതൻ ചില്ലയിൽ തിരുവോണതിരി
തെറുത്ത്
ഓമന പൈങ്കിളിയിരിക്കേ
ചിങ്ങവെയിൽ വന്ന് ചരിഞ്ഞാടും -
കൊമ്പത്തെ
മലരിനു മുത്തം കൊടുത്തു നിൽക്കേ
ഇളം തെന്നൽ വന്നൊന്നു തൊട്ടു വിളി
ക്കുന്നു
മാവേലി മന്നൻ്റെ നാളു വന്നു
മാവേലി മന്നൻ്റെ നാ...ളുവന്നു (തുമ്പയും)

മലരല്ലിയെല്ലാം മിഴിതുറന്നീടുന്നു
കുറി തൊട്ടു നിൽക്കുന്നു വാനം
ശ്രാവണം മാഞ്ഞെന്ന് ശ്രുതി ചേർത്തു
പൂത്തുമ്പി
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ.... ണമായി
                                           (തുമ്പയും)

2025, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ഫുട്പാത്തിലെ നിഴൽ


ശൂന്യതയിലേക്കു നോക്കി
നെടുവീർപ്പിൻ്റെ ഒരു ശൂ -
വരയ്ക്കുന്നു
ആകാശ മേൽക്കൂരയിൽ
കരിമേഘ തൂവാല പാറിക്ക -
ളിക്കുന്നു

ചാറ്റൽ മഴയുടെ ചില്ലറ -
മണികൾ
പിച്ചപ്പാത്രത്തിൽ വീണു
കിലുങ്ങുന്നു
കൂനിക്കൂടിയ ദേഹം ഒന്നുകൂടി -
കുനിയുന്നു
കാക്ക തൂറിയ ഗാന്ധിയുടെ തല
തിളങ്ങിത്തന്നെ നിൽക്കുന്നു

പല്ലുപോയ മോണയിൽ
നാവ് തുഴഞ്ഞു കൊണ്ടേയിരി-
ക്കുന്നു
ഒരു പത്തു രൂപ നോട്ട് പാറി വീഴു -
ന്നു പാത്രത്തിൽ
പീളകെട്ടിയ കണ്ണുയർത്തി നോക്കു-
മ്പോൾ
ഫുട്പാത്തിലൂടെ നടന്നു നീങ്ങുന്നു -
ഒരു നിഴൽ

നിഴൽ നീണ്ടു പോയിട്ടും
താഴ്ത്താത്ത കണ്ണുകൾ
തുഴഞ്ഞു കൊണ്ടേയിരിക്കുന്നു
നിഴലിനെ

ഓണനാളിൽ




പച്ച വിരിച്ചൊരു കുന്നിൽ
പിച്ചകം പിച്ചവെയ്ക്കുന്നു
മഞ്ഞുലാവുന്ന പുലരി
മുല്ല മലരണിയുന്നു
തെല്ലെഴുന്നേറ്റുനോക്കുന്നു -
തെറ്റി
തെറ്റു വഴിപ്പൊന്ത തന്നിൽ
ചിങ്ങമണഞ്ഞതു കാണാൻ
കണ്ണൂച്ചിങ്ങ കൺ തുറന്നു -
നോക്കുന്നു
ഓണമായോണമായ് പാടി
ഓലേഞ്ഞാലിയോലത്തുമ്പി -
ലാടി

2025, ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ഒച്ച്


ഒച്ചയില്ലാതെ പിച്ചവെയ്ക്കുന്നു -
ഒരൊച്ച്
അറപ്പിൻ്റെ വെറുപ്പ് നുരയുന്നു
തണുപ്പുള്ള വെളുപ്പിന്, രാത്രിയിൽ
അടുക്കള ചുമരിൽ,അടച്ചൂറ്റിയുടെ -
വക്കിൽ,വഴിയിൽ ,വാഴച്ചുവട്ടിൽ

കുളിമുറിയിൽ കൊമ്പുയർത്തി -
വീക്ഷിക്കുന്നു
തൊണ്ടയിൽ നിന്നൊരു വഴുവഴു -
പ്പിഴയുന്നു
ഓക്കാനത്തിൻ്റെ ഒച്ച ചർദ്ദിക്കുന്നു

കടലാസിലെടുത്ത്
ഉപ്പിട്ടു പൊതിഞ്ഞുകെട്ടി
വലിച്ചെറിഞ്ഞു വരുമ്പോൾ
കവിതയായ് കിനിഞ്ഞിറങ്ങുന്നു -
ഒച്ച്

ഞാനിവിടെയൊക്കെതന്നെ -
യുണ്ടെന്ന
മിനുമിനുത്ത ഒരു വഴി ബാക്കിവെച്ച്

2025, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

അത്തം പത്തോണം



മുറ്റത്തു മുക്കുറ്റിപ്പൂവു പൂത്തു
മത്തപ്പു മെല്ലെ മൊഴിഞ്ഞിടുന്നു
മുല്ലപ്പു മലയാള ഗന്ധവുമായ്
മെല്ലെ തലയാട്ടി നിന്നിടുന്നു

അത്തമിങ്ങെത്തിയെന്നമ്മു-
ചൊല്ലി
അത്തിമരത്തിലെ കിളിയും-
ചൊല്ലി
തെച്ചിമലർ മിഴിനീട്ടി നോക്കി
അത്തം പത്തോണമെന്നാടി-
പ്പാടി

2025, ഓഗസ്റ്റ് 23, ശനിയാഴ്‌ച

മനസ്സ്


ആകാശം പോലെയാണ്
മനസ്സ്
ആഴമളക്കുവാൻ
ആകാത്തത്

2025, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

അനുഭവം


മറക്കുവാൻ ശ്രമിക്കുന്നതാണ്
മനസ്സിലേക്ക് ഓടിയെത്തുന്നത്
ഇഷ്ടമില്ലാത്തതാണ്
നഷ്ടമാകാതിരിക്കുന്നത്
കഷ്ടമെന്നല്ലാതെന്ത്
കുഷ്ഠം പോലെ പേറേണ്ടുന്നവ.

എങ്കിലും;
ദു:ഖ കടലിനു മേലെ
കെട്ടുന്നുണ്ടു നാം
സന്തോഷത്തിൻ്റെ ഒരു പാലം
ഏതു നിമിഷവും വീഴുമെന്നറിഞ്ഞിട്ടും
ഭയമൊട്ടുമില്ലാതെ സഞ്ചരിക്കുന്നു നാം

വിപ്ലവത്തിൻ്റെ പേരാണു ജീവിതം
വരച്ചു വെയ്ക്കുന്നുവതിൽ നാം
നമ്മളെ
നീറ്റലും, ഉരുക്കവും തന്നെ
ജീവിത ഔഷധവും
മുള്ളിനെ മുള്ളു കൊണ്ടെടുക്കുന്ന
വിദ്യ

നമ്മളെ നമ്മളാക്കുന്നത്
സന്തോഷം മാത്രമല്ല
കഴിഞ്ഞ കാലത്തിൻ്റെ
കോറിയിടലും
വർത്തമാനത്തിൻ്റെ വർണ്ണപകിട്ടും
അറിയാതെ വന്നു ചേരും
അനുഭവവും

2025, ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഉത്തരമില്ലാത്ത ചോദ്യം


ചിന്തകൾക്കില്ലിന്ന്
പണ്ടത്തെപ്പോൽ ചന്തം
ചിത്രം വിചിത്രമിതെന്നേ-
പറയേണ്ടു

ചിത്തത്തിലിപ്പോഴും
ചെത്തി നടക്കുമാ
ബാല്യകൗമാരത്തി-
ന്നോർമ്മ തിളയ്ക്കുന്നു

ഉദ്യോഗമെന്നൊരധി-
കാര കസേരയിൽ
തന്ത്രം മെനഞ്ഞു
കളഞ്ഞുള്ള കാലങ്ങൾ
സമ്പത്തിനായി കുതന്ത്ര -
ങ്ങൾ കാട്ടി
സ്വരൂപിച്ചതൊക്കെയും
വ്യർത്ഥങ്ങളാകയും

നഷ്ടമായില്ലെൻ്റെ
യുവത്വമെന്നറിയിക്കാൻ
കോപ്രായമോരോന്നു
കാട്ടിക്കൂട്ടീടിലും
അനുദിനം കായബലം
നഷ്ടമായി
അസ്വസ്ഥത മാത്രം
ബാക്കിയായീടുന്നു

ധന്യതയെന്നൊക്കെ
ചൊല്ലാൻ ബഹുകേമം
ധാത്രിയിൽ ജന്മമെടുത്ത
തെന്തിന്നായി?!
ലക്ഷ്യമിതെന്തെന്നറി-
യാതെ മാനവൻ
ഉത്തരമില്ലാത്ത ചോദ്യമായ്
തീരുന്നു.

2025, ഓഗസ്റ്റ് 13, ബുധനാഴ്‌ച

രാവും പകലും


വൃദ്ധനാം സൂര്യൻ
പടിഞ്ഞാട്ടു മുറുക്കി തുപ്പി
മന്ദം മന്ദം ചരിവിലേക്കിറ -
ങ്ങിപ്പോയി

പൂച്ചപ്പാദവുമായി പതുങ്ങി
വരുന്നുണ്ട്
വെളിച്ചം മൂടി മൂടി
കമ്പിളി പുതപ്പുമായ്
കിഴക്കെൻ രാവ്

പടിഞ്ഞാറെത്തിയിട്ടും
എത്രമേൽ ശ്രമിച്ചിട്ടും
കിട്ടിയതില്ല സൂര്യനെ
രാത്രിഞ്ചരന്

തിരിഞ്ഞു നോക്കുന്നേരം
കമ്പിളി ചുരുട്ടിക്കൂട്ടി
ചിരിച്ചു നിൽക്കുന്നതാ
കുസൃതി കുരുന്നാകും
ബാല സൂര്യൻ

കഴിയാത്തത്


പാലിൽ കലക്കിയ
പഞ്ചസാരയാണു -
നമ്മൾ
എന്നിൽ നിന്നും
എങ്ങനെ നിന്നെ
മാറ്റിയെടുക്കാൻ -
കഴിയും

2025, ഓഗസ്റ്റ് 9, ശനിയാഴ്‌ച

യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ്



പോക്കറ്ഹാജിയുടെ പീടിക ഞാലി-
യായിരുന്നു
യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ്

മാതൃഭൂമി, മനോരമ, ദേശാഭിമാനി
മൂന്നു പത്രങ്ങളും മുഴുവൻ ദിവസവും
വായിക്കൻ ആളുകൾ വന്നും പോയു-മിരുന്നു

പുതുമഴ പെയ്ത ഒരു മൂവന്തിക്ക് -
മുപ്പട്ടാണ്
പൂക്കുറ്റി ശബ്ദം പോലെ ശൂ..... വെച്ചു -
കൊണ്ട്
കോട്ടെരുമക്കൂട്ടം ക്ലബ്ബിലേക്ക് കയറി - യത്
കരി,ഓയലടിച്ച കഴുക്കോലും വാരിയും -
പോലെയായി ഞാലിയുടെ ഉത്തരം.

വേനലും, മഴയും വന്നും പോയുമിരുന്നു
കാലങ്ങൾ മാറി മറിഞ്ഞു വന്നു
കോട്ടെരുമകാരണം ആളുകളും -
കുറഞ്ഞു
ക്ലബ്ബ് തുറക്കാതായി
ചുവന്ന ബോർഡിലെ വെള്ളെഴുത്തിൽ
യുവധാര നോക്കുകുത്തിയായി

നാട്ടിലെ ചെറുപ്പക്കാർ ഒത്തുകൂടി
ഓടുമാറ്റി കഴുക്കോലു വൃത്തിയാക്കു-
വാൻ തീരുമാനമെടുത്തു
അന്നാണ് ഞാലി പൊളിഞ്ഞ്
യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ് പൊലിഞ്ഞു പോയത്

ഇന്ന്;
നാടായ നാടാകെ യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ്
പത്രങ്ങൾ, മാസികകൾ, ക്ലാസുകൾ, -
ആഘോഷങ്ങൾ.
ഇവിടെയുമുണ്ട് സ്പോർട്സും, ആഘോ-
ഷങ്ങളും
യുവധാര ആർട്സ് & സ്പോർട് ക്ലബ്ബി- ൻ്റെപേരും
സ്ഥലവും കെട്ടിടവും കാത്ത് കുറേ -
അന്നത്തെ ഞങ്ങളും

2025, ഓഗസ്റ്റ് 5, ചൊവ്വാഴ്ച

നീയുള്ളപ്പോൾ


നീയടുത്തുള്ളപ്പോൾ
ഞാനെന്നെത്തന്നെ
മറന്നൊരുപട്ടമായ്
പാറിക്കളിക്കുന്നു

നീ പോയിക്കഴിയുമ്പോൾ
മടുപ്പിൻ്റെ കല്ലിടുക്കിൽ
കുടുങ്ങിക്കിടക്കുന്നു

പ്രണയത്തിൻ്റെ ഏതു
മാന്ത്രിക നൂലാലാണു
നീയെന്നെ,യിത്രയും
ഉയരത്തിൽ പറത്തുന്നത്

കുട്ടിക്കവിത




തത്തമ്മയോട്


തങ്കപ്പെണ്ണേ തത്തമ്മേ
തത്തി തത്തി വന്നാട്ടെ
തളിരിലവാഴ കൈയിലിരുന്ന്
പൊരിവെയിലിൽ നീ തളരാതെ
വരിവരിയായിയിരുന്നീടും
വരിനെല്ലിത്തിരി തിന്നാട്ടെ
എരിപൊരി കൊള്ളാതിത്തണലിൽ
തൂവൽ മിനുക്കിയിരുന്നാട്ടെ

2025, ഓഗസ്റ്റ് 3, ഞായറാഴ്‌ച

പ്രണയമെന്നല്ലാതെ



കാണാതെ കാണുകയും
പറയാതെ കേൾക്കുകയും
മിണ്ടാതെ മിണ്ടുകയും
ചെയ്യുന്നതിനെ
പ്രണയമെന്നല്ലാതെ
മറ്റെന്താണ് വിളിക്കുക

കുട്ടിക്കവിത

പൂവും കരിവണ്ടും


കരിവണ്ടേ തേനുണ്ടെ
കുഞ്ഞിപ്പൂവു വിളിക്കുന്നു
ഞാനില്ലേ തേനുണ്ണാൻ
കുഞ്ഞൻ വണ്ടു മുരളുന്നു

ഇരുളും നേരം വരണ്ടിനി നീ
ഇതളു വിടർത്തി തരില്ലിനി
ഞാൻ
കുഞ്ഞിപ്പൂവെ കോപിക്കല്ലെ
കളിയായ് ചൊല്ലിയതാണേ
ഞാൻ

കൊഞ്ചീടുന്നു കരിവണ്ട്
കുഴഞ്ഞാടുന്നു കരിവണ്ട്
കുഞ്ഞിപ്പൂവിൻ കവിളിൽ
തുരുതുരെ
മുത്തീടുന്നു കരിവണ്ട്

അനുഭവം


കാനനപൂവെ നിൻ
ആനനം വാടിയതെന്തെൻ്റെ
കൺമണിചൊല്ലു വേഗം !

മോഹങ്ങളൊന്നും
നടക്കാതെ വന്നീടിലും
ഹേമത്തിനുണ്ടോ നിറ -
കേടേതും

ആകയാൽ ശങ്കയതൊന്നുമേ
വേണ്ടിനി
സങ്കുചിത വികല്പമതൊട്ടും -
വേണ്ട

പാരം വളരട്ടെ മേൽക്കുമേൽ
തന്നത്താൻ
പാശം തളർത്താത ദൃഢനിശ്ചയം

പാരിലനുഭവം പലവിധമല്ലയോ
പോരായ്മയല്ലതറിഞ്ഞിടുക

2025, ജൂലൈ 30, ബുധനാഴ്‌ച

ചാമ്പ ചുവട്ടിൽ



കുന്നത്തെ ഷാപ്പിൽ നിന്ന്
കുന്നിറങ്ങി ആടിയാടി വന്ന
കാറ്റിൻ്റെ
ശബ്ദവും കുഴഞ്ഞു കിടന്നു
കൊന്നപൂത്ത സന്ധ്യയിൽ
കുഞ്ഞിരാമനപ്പോൾ
കള്ളും കുടവുമായി തെങ്ങിൽ
നിന്നും
ഇറങ്ങി വരുവായിരുന്നു
കുറച്ചകലെ കുറച്ചു പുസ്തകവും
കെട്ടിപ്പിടിച്ചോണ്ട്
ഒരു പെണ്ണ് സ്വപ്നം കണ്ട് നിൽക്കു
വായിരുന്നു
ചിലർ ഷാപ്പിലേക്ക് കയറിപ്പോവുകയും
ഇറങ്ങി വരികയും ചെയ്യുവായിരുന്നു
ഷാപ്പിലേക്കു പോകുന്ന ചെറുപ്പക്കാരെ
ഗൗരവത്തിൽ നോക്കിയിരിക്കുന്ന
പ്രായമായവരെ
ശല്യമെന്നു പിറുപിറുക്കുന്നു ഒരു പൂച്ച!
തെറിച്ചുവീണ തെറിവിളികളെ
കൊത്തിപ്പെറുക്കുന്നുണ്ടൊരു കാക്ക!!
സൂര്യൻ അങ്ങേചരിവിലേക്ക് ചരി
യുകയും
ഇരുട്ട് പട്ടംപറത്തി വരികയും ചെയ്ത
പ്പോൾ
പലരുടേയും പല അറിയാക്കഥകളും
പരസ്യമായി പറഞ്ഞുകൊണ്ട്
ചാമ്പച്ചുവട്ടിലേക്ക് മാറിനിന്ന്
കൊള്ളാവുന്ന കായകളെ തിരഞ്ഞു
കൊണ്ടിരുന്നു കാറ്റ്.

2025, ജൂലൈ 29, ചൊവ്വാഴ്ച

സ്ത്രീ


അഞ്ജനമെഴുതിയ കഞ്ജനേത്രം
ആ.... ഹാ.... എത്ര മനോജ്ഞം
പ്രണയാമൃതമാപാംഗ വീക്ഷണം
തരളിതമാക്കും ചിത്തം

വർണ്ണാലാപ പീയൂഷം നമ്മിൽ
കുളിരായ് വന്നു ഭവിക്കും
തൊണ്ടിപ്പഴം പോലുള്ളോരധരം
മധുരം വഴിഞ്ഞൊഴുകുന്നു

ഫാലത്തിൽ തൊട്ട മാലേയത്തെ
കുരളം ഇക്കിളിയാക്കും
നാസിക തന്നിൽ വജ്രപ്പൊടിപോൽ
സ്വേദം വിളങ്ങീടുന്നു

കാർത്തസ്വരമണികൾ തീർക്കും
പാദസര ശിഞ്ജിത നാദം
എല്ലാം കൊണ്ടും കോമളമയിയാം
സ്നേഹമയിനീയില്ലെങ്കിൽ
ഭൂതിയിതെന്തീ ബ്ഭൂലോകത്തിൽ
എല്ലാം നിശ്ചലം!ശൂന്യം!

2025, ജൂലൈ 25, വെള്ളിയാഴ്‌ച

കർക്കടകം


മിഴിമുന കൂർപ്പിച്ചു
നിൽക്കുങ്കരിമേഘം
തിരിമുറിയാതെ
പെയ്തു തുള്ളുന്നു

തുടലു പൊട്ടിയ
പട്ടിപോൽ ഭ്രാന്തമായ്
കുരച്ചു ചാടി ചീറിയടി-
ക്കുന്നു

കരവിരുതിനാൽ കൺ-
കെട്ടിനാൽ
കൈയടക്കുന്ന മാന്ത്രിക
നാകുന്നു

കലിതുള്ളി കളിയാടിവന്ന്
പ്രാണനെ പ്രണയ
മെന്നോതി വിളിക്കുന്നു

ഇരുളുറഞ്ഞിടിവാൾ
ചുഴറ്റി
ചിലമ്പിട്ടുതുള്ളുന്ന
കോമരമാകുന്നു

കുട്ടിയെപ്പോലെ
കളി ചിരിയായി വന്ന്
ജീവനെടുത്തു
കള്ളനും പോലീസും
കളിക്കുന്നു

കള്ള കർക്കടം
കത്തിനിൽക്കുന്നു
കദനം മിഴി നനയ്ക്കുന്നു

മനോഗതി


ദു:ഖമനുഭവിക്കുമ്പോഴാണ്
സന്തോഷമെന്തെന്ന്
നാമറിയുന്നത്
സന്തോഷിച്ചിരിക്കുമ്പോഴോ
ദു:ഖത്തെക്കുറിച്ച്
നാമോർക്കുന്നേയില്ല

2025, ജൂലൈ 24, വ്യാഴാഴ്‌ച

വാല്മീകി



അരികിൽ കിളിയുടെ,യരിയ
വിലാപം
അരുത് നിഷാദ എന്നശരീരി
വിഷാദമിരുണ്ടൊരു നിഷാദ
മനസ്സിൽ
മൗനമുറഞ്ഞൊരു കാവ്യ -
മുണർന്നു

കാനനമകമേ പൂകീനാനവൻ
താപസ മാനസനായി ഭവിക്കെ
'ആമര,മീമര'- മെന്നു ഭജിച്ചു
" രാമ രാമ " - ബുദ്ധിയുണർന്നു
വല്മീകത്താൽ മൂടപ്പെട്ടു

കാടിനകത്ത് കാവ്യമുയർന്നു
ശ്ലോക രസപ്പൂ ചുറ്റും പൂത്തു
പാമരനാമൊരു കാടൻ വേടൻ
പണ്ഡിതനായതു കാട്ടിനകത്ത്

രത്നാകരനവൻ വാല്മീകിയായ്
ആദ്യ കവിയായ് ആദിമ കവിയായ്
വേദം തന്നെയാകും കാവ്യം
വാല്മീകി വാക്കുകൾ തേൻ മഴയായി

അകക്കണ്ണാലെയറിയുന്നല്ലോ
രാമയാത്ര പിറക്കുന്നല്ലോ
തപസ്സിൽ തീയിൽ കുരുത്തൊരു
ശ്ലോകം
പാരിൽ പലവഴി രാഗ തേൻ മഴ

വല്മീകത്താൽ മൂടപ്പെട്ടവൻ
വാലാമീകിയായറിയപ്പെട്ടു
നൂറ്റാണ്ടെത്രമറഞ്ഞെന്നാകിലും
നൂറ്റാണ്ടെത്രപിറന്നെന്നാകിലും
മറന്നീടില്ല സീതാരാമ
കഥയേകീടിന വാല്മീകിയെ 

2025, ജൂലൈ 23, ബുധനാഴ്‌ച

ഇങ്ങനെയായെങ്കിൽ


ഓമനിക്കാൻ കുറേ
ഓർമ്മ തന്നീടുവാൻ
ഓരോ പുലരിയും
പിറന്നിടേണെ

പ്രണയകാവ്യം പോലെ
കരളിൽ പതിയുന്ന
കനവുകൾ നിദ്രയിൽ
കാട്ടിടേണെ

ഒരു പൂവിരിഞ്ഞു
സുഗന്ധം പരത്തുമ്പോൽ
ഇങ്ങനെയായെങ്കിലീ -
ജീവിതം

എത്ര മനോഹരം
സത്വരം ജീവിതം
ഈ മണ്ണിൽ വീണു
നശിച്ചീടിലും,

മുഷിവൊട്ടുംതോന്നില്ല
വിധിയെ പഴിക്കില്ല
നന്ദി പറഞ്ഞു പിരിഞ്ഞു
പോകും.


ആശകളൊന്നുമെ,യേശ
ണമെന്നില്ല
കണക്കു കൂട്ടിക്കാലം
കാത്തിരിപ്പൂ

ഏറ്റമുണ്ടെങ്കിൽ
ഇറക്കമുണ്ടെന്നപോൽ
പുഞ്ചിരിക്കുകൂട്ട് -
കണ്ണുനീരും

സുഗന്ധം പൊഴിക്കുന്ന
പൂവിനും വേദന,യുണ്ടെ -
ന്ന സത്യമിതാരറിവൂ!.






2025, ജൂലൈ 21, തിങ്കളാഴ്‌ച

കൂടപ്പിറപ്പ്


കുടയില്ലാതിരുന്ന
അന്നൊക്കെ
എത്ര മഴ നനഞ്ഞാണു
നീയെന്നെ
നനയ്ക്കാതെ
സ്കൂളിലെത്തിച്ചത്.

ഇന്നു ഞാൻ
എത്ര വേണമെങ്കിലും
നനയാം
നിൻ്റെ മിഴി നനയാതി
രിക്കുമെങ്കിൽ

2025, ജൂലൈ 18, വെള്ളിയാഴ്‌ച

പിറവി


വിത്തിൽ നിന്നും
പുറത്തു വരുന്ന ചെടികൾ
മുകളിലേക്കു നോക്കി
ആകാശം മുട്ടെ വളരാൻ
കൊതിക്കും
അതുപോലെയാണ് മനുഷ്യരും.

ഓരോന്നിൻ്റെ വളർച്ചയും
കാലം കുറിച്ചു വച്ചിട്ടുണ്ട്
അതറിയുവാൻ കഴിയാത്ത
തിനാൽ
മനുഷ്യരും, മരങ്ങളും
ഉയരങ്ങളിലേക്ക്, ഉയരങ്ങളി
ലേക്കെന്ന്
മോഹിച്ച് മുന്നേറിക്കൊണ്ടിരിക്കും.

ചിലത് വഴിയിൽ വെച്ച് വറ്റിപ്പോകും
ചിലത് മുടന്തിപ്പോകും
മറ്റു ചിലത് മുരടിച്ചു പോകും
വേറെ ചിലത് പ്രയാണം തുടരും
വേരുകൾ ജലം തേടി ആഴങ്ങ -
ളിലേക്ക് പോകുമ്പോലെ.

ലക്ഷ്യത്തിലെത്തിയാലും
ഇല്ലെങ്കിലും
ഇടയിൽ വെച്ചൊന്നു തിരിഞ്ഞു
നോക്കും
തിരിച്ചുവരവ് ആഗ്രഹിച്ചാലും
ഉറവിടത്തിലേക്കു തിരിച്ചു
പോകാൻ
ആവില്ലെന്നറിയുമ്പോഴാണ്
അവനവനിൽ നിന്ന് അറിവിൻ്റെ
ഉറവ ഉണരുന്നത്‌.

നോക്കൂ ;
അന്നേരമാണ്
സത്യത്തിൽ
ഒരു മനുഷ്യൻ പിറവിയെടുക്കുന്നത്

2025, ജൂലൈ 17, വ്യാഴാഴ്‌ച

മനുഷ്യനെ വരയ്ക്കുമ്പോൾ



മനുഷ്യനെ വരയ്ക്കുക
അത്ര എളുപ്പമല്ല
കണ്ടുകണ്ടിരിക്കെ മുഖം
മാറും
ഓന്തുപോലെ നിറം മാറും

കൂർമ്പൻ കണ്ണും
കോമ്പല്ലും മുളയ്ക്കും
ചെവിരണ്ടും കൊമ്പാകും
കമ്പം രക്തത്തോടും മാംസ
ത്തോടും
വാക്കുകൾ അമറലാകും

മൃഗങ്ങളെ വരയ്ക്കാൻ
എളുപ്പമാണ്
സ്വഭാവം മാറുകയേയില്ല
ആർത്തിയോ ആസക്തിയോ
യില്ല
അനാവശ്യമായി ഇടപെടില്ല

അഹങ്കാരം ഒട്ടുമേയില്ല
മറഞ്ഞു നിന്ന് മാറിപ്പോകാൻ
കാത്തു നിൽക്കും
മൃഗീതയെല്ലാം മനുഷ്യർ കട്ടെ -
ടുത്തെന്ന്
മൗനമായ് മൊഴിഞ്ഞൊഴിയും

എന്നും


കണ്ണ്
ഒരു കടലായിരിക്കണം
അതായിരിക്കണം
കണ്ണീരിനെന്നു,മുപ്പ്

2025, ജൂലൈ 15, ചൊവ്വാഴ്ച

വിരഹം


ഞങ്ങളെന്നും കണ്ടുമുട്ടും
ഒരേ ബസ് സ്റ്റോപ്പിൽ
ഒരേ സമയത്ത്
ഒരു ബസ് സ്റ്റോപ്പിലെ
രണ്ടു ഭാഗത്തായിയെന്നും

മിണ്ടിയിട്ടില്ല ഞങ്ങളിന്നോളം
കണ്ടതായി ഭാവിച്ചിട്ടേയില്ല
ബസ്സിൽ കയറുമ്പോൾപ്പോലും
തിരിഞ്ഞു നോക്കിയിട്ടില്ല

കാണാതിരുന്നാൽ
അല്പമൊന്നു വൈകിയാൽ
അന്നൊക്കെ
വല്ലാതെ ഉളളം പിടയ്ക്കാറുണ്ട്

ഇന്നിപ്പോൾ അവളെ കാണാ-
റേയില്ല
വരാറില്ല (വൈകുന്നേരം വരെ
കാത്തുന്നിട്ടുണ്ട്)
വിരഹ വേദനയെന്തെന്നറിഞ്ഞു
അവൾക്കുമുണ്ടാകുമോ ഇത്തര-
മൊരു വേദന?

ക്ഷണികമെങ്കിലും


എത്ര ക്ഷണികമീ -
ജീവിതമെങ്കിലും
എത്ര ദാരിദ്ര്യ ദു:ഖ-
ത്തിലെങ്കിലും
വേർതിരിവെന്ന-
തൊട്ടുമേയില്ലാതെ
അർത്ഥപൂർണ്ണം
സ്വജീവിതം ബ്ഭൂ-
വിലേവർക്കും

2025, ജൂലൈ 10, വ്യാഴാഴ്‌ച

കൊത്തങ്കല്ല്


ഓർമ്മകൾ
ഒളിത്താവളങ്ങളിൽ
നിന്നുമിറങ്ങി വരുന്നു
കൊത്തങ്കല്ലു കളിക്കുന്നു

ഒന്നും വാരി
രണ്ടും വാരി
മൂന്നും വാരി
നാലും വാരി

പെണ്ണൊരുവൾ ചിരിക്കുന്നു
മെല്ലെ മെല്ലെ ചുവക്കുന്നു
കണ്ണുകൾ കാൽവിരലിനെ
മുത്തുന്നു
കരിവളകൾ കളി പറഞ്ഞു
ചിരിക്കുന്നു

കാലം കുത്തിയൊഴുകുന്നു
വേനലും മഞ്ഞും മഴയും
മാറി മാറി വരുന്നു
നിറം മാറിയ കാഴ്ചകൾ
നിലയേറിയ വേഴ്ചകൾ

ഉച്ചിയിൽ നിന്നു തെന്നി
മാറുന്നു സൂര്യൻ
തെച്ചിപോൽ പൂത്തതിൻ
നിറം കെട്ടു തുടങ്ങുന്നു
കെട്ടു പോയിടാം അതിൻ
നിറമാകെയിനി
ഇരുട്ടു മാത്രമായെന്നേക്കു
മണഞ്ഞിടാം

ഒളിത്താവളങ്ങളിൽ നിന്നു
മിറങ്ങുന്നു ഓർമ്മകൾ
ഓളപ്പെരുക്കമായുറക്കെ
പറയുന്നു
എങ്ങുമെത്തിയിട്ടില്ല
നാമൊന്നുമെ-
നേടിയിട്ടില്ലെന്നു തെര്യപ്പെ-
ടുത്തുന്നു

കളിച്ചു കൊണ്ടിരിക്കുന്നു
കൊത്തങ്കല്ലിന്നുമെ
പിന്നെയും പിന്നെയും
കളി മാറിക്കളിക്കുന്നു
ജീവിതമെന്നതിങ്ങനെയൊ-
ക്കെയാണെടോ
ആരുമിതിൽ നിന്നു മുക്ത -
മല്ലൊട്ടുമെ


2025, ജൂലൈ 8, ചൊവ്വാഴ്ച

ഗാസ


നിശബ്ദ നിലവിളി -
കളുടെ,യിടം
വെന്തമാംസത്തിൻ
ഗന്ധം
ഭൂമി അടരുകളായ്
അടർന്നയിടം
തകർന്ന കെട്ടിടങ്ങളേ -
ക്കാൾ
എല്ലുകളും തലയോട്ടി
കളുമുള്ളയിടം
കുട്ടികളെ ചുട്ടുകൊല്ലു-
ന്നയിടം

2025, ജൂലൈ 5, ശനിയാഴ്‌ച

ചെറുതല്ല.....



പിഴച്ചു പോയ് കണക്കുകൾ
പൊഴിഞ്ഞു പോയ് തൂവലുകൾ
ചിതറിയ ഓർമ്മച്ചിത്രങ്ങളിൽ
കക്കിനിൽക്കുന്നു കവിതകൾ

പെട്ടുപോയി കാരാഗൃഹത്തിൽ
പട്ടുപോയി ജീവിതം
പഴി പറയുന്നതെന്തിന്
പിഴച്ചു പോയി കാലം

വ്യാഘ്ര മുരൾച്ചയ്ക്കു മുന്നിൽ
നക്രവക്ത്രത്തിന്നരികിൽ
വരണ്ട ചിന്തയ്ക്കു മുന്നിൽ
വലഞ്ഞു നിൽപ്പൊരു ജന്മം

പൊള്ളി നിൽക്കുന്നു
ഞരമ്പിൻ വരമ്പിൽ
നിപതിച്ചിടാമേതു നിമിഷവുമെ-
ന്നോർത്ത്
ഇല്ലൊരു കച്ചിത്തുരുമ്പും
ആശതൻ ചെറു പച്ചപ്പും

കാരിരുമ്പിൻ്റെ തുമ്പിലും
കിളിർത്തിടും ചില ജന്മങ്ങൾ
ചുറ്റിലും ഒന്നു നോക്കുക
ചെറുതല്ല ജീവിതമെന്നറിയാൻ

2025, ജൂലൈ 4, വെള്ളിയാഴ്‌ച

മഴമുന



മഴ മിഴിയൊന്നു തുറന്ന -
തേയുള്ളു
തള്ളി മറിച്ചിട്ട പോലെ
തുള്ളിക്കൊരു കുടം

കുണ്ടനിടവഴിയില്ല,
നടവഴിയില്ല,
കുഴിയില്ല, കുളമില്ല
തോടില്ല ,തൊള്ള തുറക്കും
കാട്ടാറില്ല

പല പാടും വഴി നോക്കി
ഇഴയാൻ പോലുമില്ല സ്ഥലം
ഒഴിഞ്ഞു പോകുവാൻ ഇനി -
യെന്തു ചെയ്യും
വളഞ്ഞും പുളഞ്ഞും നോക്കി.

അനങ്ങാതെ നിന്നു
ഓളങ്ങളിലാടി
ഭള്ളുകൊണ്ടൊന്നുമല്ല
തളളിയത്
ശ്വാസം മുട്ടിയപ്പോൾ ഒന്നു -
നിവർന്നതാണ്

നിമിഷം കൊണ്ടാണ്
സംഭവിച്ചത്
ഭയാനകമായ ശബ്ദം മാത്രം
തകർന്നടിയലുകൾ, ആർത്ത
നാദങ്ങൾ
ഞാനിപ്പോഴെവിടെ?!
ജലത്തിന് സ്ഥലജല ഭ്രമം !
മഴ മുനയുള്ള പുഴയായ്
ചെന്നിണമായെങ്ങോട്ടോ
കുന്നുകേറി പായുന്നു !

മൊഴിമാറ്റം


മൊഴി മാറ്റുവാൻ
കഴിയുന്നില്ല പുലരിയെ
ഉച്ചയെ
സന്ധ്യയെ

ഉച്ചിയിൽ കത്തിനിൽ -
പ്പാണവ
കഴിയുന്നില്ലൊരു ഭാഷയ്ക്കും
ചിത്രത്തിനും
ഒരു വരയ്ക്കു പോലും!

ആദിയിൽ തുടങ്ങിയ
പരീക്ഷണം
തുടരുന്നുയിന്നും
കാലമെത്ര കഴിഞ്ഞിട്ടും
കഴിയുന്നില്ല മൊഴിമാറ്റാൻ

മൊഴി മാറ്റുവാനെത്രയെ -
ളുപ്പം രാത്രിയെ
പകൽ മൊഴിയല്ല രാത്രി -
മൊഴി
മിഴി
മാന്യത

പകൽ ഞാഞ്ഞൂൽ
രാത്രി സർപ്പം
പകൽ ഭടൻ
രാത്രി വിടൻ
പകൽ ഉടയോൻ
രാത്രി കാലൻ
" മിന്നുന്നതെല്ലാം പൊന്നല്ല''

എത്രയെളുപ്പം
ഉളുപ്പില്ലാത്ത രാത്രിയെ
മൊഴി മാറ്റാൻ

2025, ജൂലൈ 2, ബുധനാഴ്‌ച

കുട്ടിക്കവിത

 



വണ്ടത്താനോട്

വണ്ടത്താനെ, വണ്ടത്താനെ
മണ്ടിപ്പോകുവതെങ്ങോട്ടാ
കണ്ടിട്ടെത്ര കാലായി
മിണ്ടീട്ടെത്ര നാളായി
പൂവിൻ പൂവിളി കേട്ടിട്ടോ
പുന്നാരങ്ങൾ ചൊല്ലാനോ
കാലത്തേറെ കൗതുകമോടെ
മണ്ടിപ്പാഞ്ഞു നടപ്പൂ നീ

വിവർത്തനം



മഞ്ഞിൻ്റെ പുകമറ
മെല്ലെ മായുന്നു
മഞ്ഞവെയിലൊളി
എത്തി നോക്കുന്നു
മനം മടുപ്പിക്കുന്ന
ആശുപത്രി മണത്തിന്
അല്പശമനം

കണ്ണുകൾ ജലാർദ്രമാകുന്നു
ഹൃദയത്തിലൊരു കോച്ചി വലി.
ഏതല്ലാം രൂപത്തിലാണ്
ജീവിതം വിവർത്തനം ചെയ്യ-
പ്പെടുന്നത്

കണ്ണീരിൻ്റെ ഉപ്പുരസം
ചുണ്ടിലറിയുമ്പോൾ
ഓർമ്മകളുടെ അക്കപ്പെരുക്ക
ങ്ങൾ
തുറിച്ചു നോക്കുമ്പോൾ
പറയാതെയറിയുന്നു എളുപ്പമല്ല
ജീവിതം

ആർത്തിയുടെ
ആകെ തുകയാണ് ജീവിതം
അറിയാതെ അതിഥിയെപ്പോലെ
കടന്നു വന്ന്
കയ്യടക്കിക്കളയും കാലം
ജീവിതത്തെയൊറ്റയടിക്ക്
വിവർത്തനം ചെയ്തു കളയും

അവൾ


ഉള്ളൊരു വീടിനെ
ഉത്സാഹത്തോടെന്നും
നോക്കിയിരുന്നവൾ
ഉത്സവമേളം അപ്പോഴെല്ലാം
ഉള്ളിൽ നടക്കുകയാവാം

ഉള്ളൊരു ആളിക്കത്തു
മടുപ്പായ്
എരിപൊരി കൊള്ളുക
യാവാം

വറച്ചട്ടിലെന്നതുപോലുള്ളം
മറച്ചിട്ടിരിക്കുകയാവാം

കടുകുകൾ പൊട്ടിയടർന്നതു
പോലെ
കരിഞ്ഞു മണക്കുകയാവാം

തീർമേശയിലെന്നതു
പോലുളളം
ആവി പറക്കുകയാവാം

കാഞ്ഞൊരു വയറിൽ
മുണ്ടു മുറുക്കി
കുഞ്ഞിനു കഞ്ഞിക്കല
ത്തിൽ തടവി
കിട്ടിയ വറ്റുകൾ വെള്ളം
ചേർത്തു കൊടുക്കുന്നതു
പോലാവാം

ഉള്ളൊരു വീടിനെ ഉള്ളിൽ
പേറി
നടക്കുകയാണവളെന്നും

2025, ജൂൺ 26, വ്യാഴാഴ്‌ച

 ചിത



വൃഷ്ടിയില്ലാതെയായി
പട്ടു മഹാവൃക്ഷം
ഗ്രീഷ്മം കനക്കുന്നു
ചിതയെരിയുന്നു

ചൊരിയന്നു തീക്കട്ടകൾ
ഉയരുന്നു നിലവിളികൾ
ശിരസ്സിൽ തീപ്പാമ്പുകൾ
ചുറ്റു വളയം തീർക്കുന്നു

മൃത്യു വന്നു ചുംബിക്കുന്നു
തോക്കിൻ മുനയുടെ മൃദുല -
തയായ്!
വന്നില്ല ഒരു ദൈവവും
മിഴി തുറന്നില്ലൊരു ശിലയും

ഇല്ല സൃഷ്ടി
ഇല്ല വൃഷ്ടി
മുഷ്ടിക്കു മുന്നിൽ
തകരുന്നു നെഞ്ചിൻ കൂട്

മരിച്ച മനുഷ്യരുടെ ചിരി
യോർത്ത്
കരയുന്നു തകർന്നടിഞ്ഞൊ-
രുനാട്
ചിരിക്കുന്നു ഭ്രാന്ത് പിടിച്ചൊരു -
ചിത

വൃഷ്ടിയില്ലാതെയായി
പട്ടു മഹാവൃക്ഷം
ഗ്രീഷ്മം കനക്കുന്നു
ചിതയെരിയുന്നു

ചൊരിയന്നു തീക്കട്ടകൾ
ഉയരുന്നു നിലവിളികൾ
ശിരസ്സിൽ തീപ്പാമ്പുകൾ
ചുറ്റു വളയം തീർക്കുന്നു

മൃത്യു വന്നു ചുംബിക്കുന്നു
തോക്കിൻ മുനയുടെ മൃദുല -
തയായ്!
വന്നില്ല ഒരു ദൈവവും
മിഴി തുറന്നില്ലൊരു ശിലയും

ഇല്ല സൃഷ്ടി
ഇല്ല വൃഷ്ടി
മുഷ്ടിക്കു മുന്നിൽ
തകരുന്നു നെഞ്ചിൻ കൂട്

മരിച്ച മനുഷ്യരുടെ ചിരി
യോർത്ത്
കരയുന്നു തകർന്നടിഞ്ഞൊ-
രുനാട്
ചിരിക്കുന്നു ഭ്രാന്ത് പിടിച്ചൊരു -
ചിത

2025, ജൂൺ 24, ചൊവ്വാഴ്ച

ചിതറുന്നത്


ആൾക്കൂട്ടത്തിൽ
അറിയപ്പെടാത്തവനായി
അദൃശ്യനെപ്പോലെ നടന്നു
ആരോടും മിണ്ടാതെ
മനോരാജ്യത്തിൽ
മുങ്ങാങ്കുഴിയിട്ടങ്ങനെ നീങ്ങി

തട്ടിയും, മുട്ടിയും, ഒഴിഞ്ഞും, -
മാറിയും
ഇടുങ്ങിയ ഉൾവഴിയിലൂടെ -
ന്നോണം
തിടംവെച്ച ഓർമ്മകളെ
ഓരത്തെ കാട്ടുചെടികളെ
യെന്നോണം
വകഞ്ഞു മാറ്റി നടന്നു.

കടലിലേക്കുള്ള കൽപ്പടവിൽ
കമിതാക്കളുടെ കളി ചിരി
കരയിലിട്ട വഞ്ചിക്കരികിൽ
കാക്കാലത്തിയുടെ കിളിമൊഴി

ഉപ്പു കാറ്റിൽ ഉയർന്നുപൊങ്ങിയ
പട്ടങ്ങൾ
അങ്ങകലെ മണൽപ്പരപ്പിൽ
പട്ടടയിലെ പുകപടലങ്ങൾ
അരങ്ങിൽ ആറാത്ത കപ്പലണ്ടി
ചൂടുപോലെ
പൊളളി നിൽക്കുന്ന ആൾക്കൂട്ടം

ഒന്നിനു പിറകെ ഒന്നായ് വരുന്ന
കടൽത്തിരപോലെ
ഉള്ളിൽ നിന്നും ഉരുണ്ട കയറി
വരുന്നു
ഒന്നിനു പിറകെ ഒന്നായ് സങ്കട
തിരകൾ
കരയിൽ ചിതറുന്ന തിരമണികൾ
പോലെ
കണ്ണിൽ നിന്നും കവിളിൽ വീണു
ചിതറുന്നു സങ്കട തിരകൾ

2025, ജൂൺ 23, തിങ്കളാഴ്‌ച

ഒരിക്കലും


നിങ്ങൾ എത്ര
വെറുത്താലും
മുറുമുറുത്താലും
എന്നന്നേക്കുമായി
മറന്നാലും
കഴിയില്ല ഒരിക്കലും
മറക്കുവൻ
നിങ്ങളെ അമ്മയ്ക്ക്

സമാധാന ജ്വാല

 വേട്ടയുടെ കുരിശു ചുമക്കുമ്പോഴും

വേദന മുറ്റിയ കണ്ണുകൾ കാക്കുന്നു

വെള്ളരിപ്രാവിനാഗമനം

ഉരുവിടുന്നു ശാന്തിയുടെയക്ഷര-
മൊഴികൾ
മറയട്ടെ രക്തക്കാഴ്ചകൾ
ജീവൻ്റെ ജ്വാല ഉണരട്ടെ
ഉയരട്ടെ സമാധാന ജ്വാല














2025, ജൂൺ 22, ഞായറാഴ്‌ച

ഗ്രീഷ്മവും,ശിശിരവും



പൊള്ളുന്ന ഗ്രീഷ്മത്തില്‍ നിന്ന്
ശിശിരത്തിന്റെ ശിഖരത്തിലേക്ക്
കണ്ണീരുപ്പുകുറുക്കി അവള്‍
കാലം കഴിക്കുന്നു.

പെണ്ണിന്റെ പൊള്ളുന്ന രുചി
ഉപ്പുനോക്കിയവന്‍
കയപ്പെന്നു പറഞ്ഞ് കടന്നുകളഞ്ഞു .

ഉടയതെന്നു കരുതി
ഉടയാടയഴിച്ചതില്‍
ഉന്മാദം പിടിപെട്ടവള്‍
ഇരുട്ടിന്റെ പുടവയില്‍
നഗ്നത മറയ്ക്കുന്നു .

പാമ്പിന്റെ പ്രതികാരവുമായി
പതുങ്ങി നടക്കുമ്പോഴും
പൊള്ളുന്ന പ്രായത്തിലേക്ക്
പൊട്ടി വിരിയുന്നു .

2025, ജൂൺ 18, ബുധനാഴ്‌ച

മൃത്യു


തുറന്നിരിപ്പാണ്
മൃത്യുവിൻ വക്ത്രം
ജനിച്ച നാൾ മുതൽ
അങ്ങോട്ടു നടപ്പാണ്.

ഇനിയെത്ര ദൂരമെന്നറി
യില്ലയാർക്കുമെ
ദുരമൂത്ത മാനവൻ
ദിക്കു മാറി നടപ്പാണ് !

നൊട്ടി നുണയുന്ന
നേരത്തും ജീവൻ്റെ
തൊട്ടരികത്തുണ്ട്
മൃത്യുവെന്നോർക്കുക

ഇടനെഞ്ചിലൊരു നോവാകാം
ഉടനൊരു ഷോക്കാവാം
ഉഷ്ണമെന്നോതാം,തണുപ്പെന്നു
ചൊല്ലാം
ഒന്നുമേ ചൊല്ലാത്തൊരുറക്കവു-
മാകാം

നൊടിനേരം പോലുമെ
മറഞ്ഞിരിക്കാനാവില്ല
മൃത്യുവിൻ വക്ത്രത്തിൽ നിന്നാണീ -
സഞ്ചാരമെന്നറിയുക

2025, ജൂൺ 12, വ്യാഴാഴ്‌ച

മണി മുഴങ്ങുമ്പോൾ


ഇടറിയോ കണ്ഠം
ഒരു നിമിഷം, പതറിയോ -
ഉള്ളം
ഓർമ്മകൾ വന്നെൻ്റെ -
നെഞ്ച,മമർത്തിയോ .

എത്ര ഉഷസ്സിൻ തിരി -
തെറുത്തു
ഉത്തരവാദിത്വമുള്ളുണർന്നു
ഒരു നേർത്ത പുഞ്ചിരിയാൽ -
പൂവു പോലെ
ഒന്നൊന്നായവയൊക്കെ ചേർ-
ന്നു നിന്നു.

കാലം പുഴയായൊഴുകിടുന്നു
ജീവനം നീങ്ങുന്നു പുതുപുഴയായ്
ആരവ,മാനന്ദ, മാൾക്കൂട്ടമായി
ഓരോ ദിനവും കടന്നു പോകെ.

അഴലും അലച്ചിലും ജീവിത -
വണ്ടിയായ്
മുന്നോട്ടു മുന്നോട്ടു നീങ്ങിടവേ
മണി മുഴങ്ങീടുന്നു
അനിവാര്യത, തൻ സ്റ്റോപ്പിൽ
നിൽക്കുന്നു വണ്ടി.

അഴിച്ചു വെയ്ക്കാമിനി കുപ്പായ
മെന്ന്
അശരീരി ഉയരുന്നു
ഞെട്ടിയുണരുന്നു ഞാൻ
കാലം കാത്തുവെച്ച പുതുവഴിയെ
സാകൂതം നോക്കി നിൽക്കുന്നു.

പതറിയോ ഉള്ളം
ഒരു നിമിഷം

2025, ജൂൺ 2, തിങ്കളാഴ്‌ച

കടങ്കവിത

 കാറേത് ?


കാറു വരുന്നേ കാറ്
കരിനീലനിറ കാറ്
കാണാനെന്തൊരു ചേല്
ഓടാനെന്തൊരു ജോറ്
ടയറില്ലാത്തൊരു കാറ്
ചൊല്ലൂ ഏതീക്കാറ്?

ഉത്തരം: മഴക്കാറ്

2025, മേയ് 29, വ്യാഴാഴ്‌ച

മുറിവ്

 കനിവിൻ്റെ കതിരുകൾ തേടികിനാത്തുമ്പി,യലയുന്നി

തെങ്ങുംകരൾ പറിയും കാഴ്ചയല്ലാതൊ-

ന്നുമേയില്ലിന്നു കാണ്മാൻ

അന്നമില്ലാതെ കുഞ്ഞുങ്ങൾ
അന്ത്യയാത്രയായ് പാതവക്കിൽ
വീടുകളെല്ലാം തകർത്ത
വീറുറ്റ മുഷ്ടിതൻ ചിത്രം
വാനിടത്തിൽ പാറി നിൽപ്പൂ
പാരിതിലാരു കണ്ടീടാൻ?!

അലയുന്നൊരമ്മ തേങ്ങുന്നു
മക്കളെ, ചുട്ടുതിന്നു നാരാധമൻമാർ
ലഹരിയാൽ പത്തി വിരിച്ച്
കൊത്തുന്നു കത്തുന്ന യൗവ്വനം

കിനാത്തുമ്പി വന്നു ചൊല്ലുന്നു
ഉണരുക ഉണരുക വേഗം !
നിനവിലെ കാഴ്ച,യിതിനിയും
കാട്ടിത്തരല്ലേ കിനാവിൽ
കെൽപ്പില്ല കണ്ടു നിന്നീടാൻ
ഇനിയില്ല ഞാൻ നിൻ്റെകൂടെ.

2025, മേയ് 28, ബുധനാഴ്‌ച

ഓർമ്മയ്ക്ക്



കൂട്ടുകാർ കടന്നു പോകവേ
ഹന്ത! ചിന്തിച്ചിരിക്കുവതെന്തു നീ
ഓർത്തിരുന്നിട്ടു കാര്യമില്ലെടോ
കാലം പാർത്തു വെച്ചതാണെല്ലാം

യൗവ്വന മദിര കുടിച്ചു നാം
മദിച്ചു നടന്നൊരാക്കാലം
തൃഷ്ണകൾ കൃഷ്ണമണികളെ
ഉജ്ജ്വലിപ്പിച്ച നാളുകൾ

പാട്ടുപാടി രസിച്ചും പരസ്പരം
കലഹിച്ചും
തെല്ലിട കഴിഞ്ഞു പിന്നെ ഫുല്ല ഭാവം പകർന്നും
അല്ലും പകലുമില്ലാതെ,യല്ലലിൽ
ഒന്നായ്ക്കഴിഞ്ഞതും
ജീവിത സ്പന്ദങ്ങളോരോന്നും
ഒന്നെന്നപോലേറ്റി നടന്നതും

പിന്നെ പലപാടുപോയെങ്കിലും
പങ്കപ്പാടിലായിപ്പോയെങ്കിലും
ജീവിത വഞ്ചിതൻ പങ്കായം നീറ്റിൽ
നിന്നെടുക്കാൻ നേരമില്ലാതെ -
പോയെങ്കിലും
ഓർമ്മതൻ തിരുമുറ്റത്ത് ഓടിച്ചാടി
കളിച്ചിരുന്നു

ഒന്നാണെന്നു നാമോർക്കിലും
ഒറ്റയൊറ്റയാണെടോ
 "കൂടിയല്ലാ പിറക്കുന്ന നേരത്തും, കൂടിയല്ലാ മരിക്കുന്ന നേരത്തും "
ഓർത്തുവെച്ചിടാം നമുക്കുള്ളിലൊ,-
രോളത്തിനായെങ്കിലും

2025, മേയ് 23, വെള്ളിയാഴ്‌ച

കളഞ്ഞു പോയത്


എവിടെ വെച്ചാണ് നമുക്ക് -
നമ്മെ നഷ്ടമായത് !
ജീവിതത്തിൻ്റെ,യേതു -
തിരിവിൽവെച്ച് !

എറുമ്പുകളെപ്പോലെ
വരിവച്ചു പോകുന്നു നാം
ഉയരങ്ങൾ തേടി,
അവസാനത്തെ ചില്ല -
ത്തുമ്പും തേടി

മുതുകിലൊരു വീടും പേറി -
പോകുന്നു നാം
ഒച്ചിനെപ്പോലെ
കഴച്ചാലും, കൂനിപ്പോയാലും
അഴിച്ചു വെയ്ക്കാൻ കഴി-
യാതെ

ചുട്ടുവെച്ച മണ്ണപ്പങ്ങൾ
ചൂടാറി നനുത്തു പോയ്
തൊട്ടുകൂട്ടിയ ബന്ധങ്ങൾ
തട്ടി മറിഞ്ഞു പോയ്

കണ്ടെടുക്കുവാൻ കഴിമോ,-
യിനി?!
കളഞ്ഞു പോയ കാലങ്ങളെ
കവിതയുടെ കുളിരുകളെ
ജീവിതത്തിൻ്റെ അറിയപ്പെ-
ടാത്ത
ഏതെങ്കിലും വളവിൽ വെച്ച്.


ഇലകൊഴിഞ്ഞ മരം




രാവിലെ നോക്കുമ്പോൾ
മാഞ്ചോട്ടിൽ ഇലകളടിഞ്ഞിരിക്കുന്നു
പത്രത്താളിലെ ചോരയുടെ നിറം
കട്ടൻ ചായയ്ക്ക്

മീൻകാരൻ തന്നത് അഞ്ച് മത്തി
ചീർത്തുവയറു പൊട്ടിയിട്ടും ഗന്ധ-
മില്ലാത്തത് !
പൂച്ചയ്ക്ക് പരിചയമില്ല മീനും മീൻ -
കാരനും !

മൂക്കാത്ത ചക്ക തൂങ്ങി നിൽക്കുന്നു
ഗർഭിണിയായ അവിവാഹിത
പ്ലാക്കൊമ്പിൽ തൂങ്ങിയതുപോലെ
ചുള്ളിക്കമ്പു പരതി പരക്കെ നടക്കുന്നു
ഒരു കാക്ക

കാലം കടന്നു പോകുന്നു
കാഴ്ചകൾ മാറി വരുന്നു
മഞ്ഞച്ചു പോയി മനസ്സ്
നരച്ച ദിനങ്ങൾ മുന്നിൽ

പ്രാതലായെന്ന് സമയവിളി
പ്രാക്കുകളുടെ പത്രം മാറ്റി വെച്ച്
ഇല കൊഴിഞ്ഞ ഒരു മരം
പതുക്കെയെഴുന്നേറ്റു

2025, മേയ് 16, വെള്ളിയാഴ്‌ച

മിന്നൽക്കവിതകൾ


അഭയം

ഭയം
ഒറ്റച്ചോദ്യമെ
ചോദിക്കാറുള്ളു:
അഭയം തരുമോ?
അഭയം തരുമോ?!

(2)

തോൽവി

വിജയത്തിന്
ഒറ്റ അർത്ഥമേയുള്ളു
തോൽവി

(3)

വിശ്വാസം

വിശ്വാസം
നല്ലതാണ്
വിഷമയമാകാതെ
സൂക്ഷിക്കുമെങ്കിൽ

(4)

വാക്ക്

ഒറ്റവാക്കിൻ്റെ
ചൂടുമതി
ഒരു ജന്മം തന്നെ
ഉരുകിത്തീരാൻ

(5)

കൂട്ട്

നിഴൽ പറഞ്ഞു:
എന്നെ നോക്കൂ
നിനക്ക് കൂട്ട്
നീയല്ലാതെ
മറ്റാര് !

2025, മേയ് 11, ഞായറാഴ്‌ച

നിങ്ങൾ (ളെ ) വായിക്കുന്നത്


ഞാനിന്നലെ ഒരു പരസ്യം കണ്ടു :
" വായിച്ചു കഴിഞ്ഞ പുസ്തകം
വില്‌പനയ്ക്ക്
പാതിവില കൂടെ പോസ്റ്റൽ ചാർജ് "

നിങ്ങൾ വായിച്ച പുസ്തകം
നിങ്ങൾ വായിച്ചിട്ടേയില്ല !
നിങ്ങളാപുസ്തകം ഒന്നുകൂടി
വായിച്ചു നോക്കൂ,
പുതിയൊരു തലത്തിലേക്ക്
നിങ്ങളെ കൂട്ടിക്കൊണ്ടു പോകും

പുതിയൊരു പുസ്തകം വായിക്കു-
ന്നതായ് തോന്നും
പുതിയൊരു കാലം പിറക്കും
ഓർമ്മകളുടെ ഓളങ്ങളിൽ നിങ്ങൾ
ചാഞ്ചാടും
ഇങ്ങനെയും ജീവിതമോയെന്ന്
ആശ്ചര്യപ്പെടും

നിങ്ങൾ ഒരാവർത്തിക്കൂടി വായിക്കൂ !
ഇതുവരെ നിങ്ങൾ വായിച്ച ജീവിതമല്ല
ഇനി നിങ്ങൾ (ളെ ) വായിക്കുന്ന ജീവി-
തമെന്ന് തിരിച്ചറിയും
പുസ്തകം വെറും പുസ്തകമല്ലെന്നും.

പ്രിയനോട്


വസന്തത്തിൻ്റെ മന്ദമാരുതനായി
നീ കടന്നു വരുന്നു
പ്രിയനേ,
എൻ്റെ ജീവിതം ഇനിയും പൂവിടുന്ന
തിൻ്റെ സന്ദേശമാണോ നീ?!
ഇനി ഞാനെന്നെ നിനക്കായർപ്പി
ക്കുന്നു

ദഹിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തെ
ദാനമായ് നൽകിയതിന്
എൻ്റെ ഇരുണ്ട രാത്രികളെ ദീപ്തമാക്കി -
യതിന്
വറ്റിപ്പോയ ഹൃദയത്തിനു വിശപ്പു തന്ന -
തിന്
മൂകതയെ ശബ്ദസാഗരമാക്കിയതിന്
തീയിലും, നിഴലിലും, പൊടിപടലത്തിലും
ക്ഷീണത്തിലും പെട്ടുഴലുന്നതിൽ നിന്നും
സ്നേഹത്തിൻ്റെ ചിറകിൻ തണലുവിരി-
ച്ചതിന്

പ്രിയനേ,
ഇനി നമ്മുടെ മാനസ ക്ഷേത്രാങ്കണ -
ത്തിൽ
ഉത്സവങ്ങളുടെ മേളങ്ങളുയരട്ടെ
പുതിയ പുതിയ ബിംബങ്ങളിൽ, ഭാവ -
ത്തിൽ നമുക്കഭിരമിക്കാം
അവഗണനയെ വിസ്മൃതിയുടെ നദിയി-
ലൊഴുക്കി
ആഴമുള്ള പൂർണ്ണിമയിൽ അനുരാഗ -
ത്തിലലിയാം

വയനാടിൻ്റെ രോധനം


സഹ്യപർവ്വതത്താഴെ
തിലകമായ് വയനാട്
തോരാത്ത കണ്ണീരായി
നിലയ്ക്കാത്ത നീറ്റലായി

ഇരുളു മാത്രം മറയാക്കി
വസിക്കും കുടുംബങ്ങൾ
ഓർമ്മകളുണ്ടുകണ്ണീർ
ജലം കുടിച്ചിരിക്കുവോർ

കാടിൻകരൾ പറിച്ചെടു
ത്തുപോയ് പ്രളയം
കഥയറിയാൻ പറന്നു -
വന്നോർ
കളിചൊല്ലിപ്പിരിഞ്ഞു പോ-
യോർ
കനിഞ്ഞതില്ലൊട്ടുമേ
കനിവിൻ്റെ തെളിനീർത്തുള്ളി

ജാലങ്ങൾ കാട്ടി ജീവിക്കുവാൻ
കഴിയില്ല
ജാലകപ്പഴുതു പോലുമില്ലാത്ത
കൂട്ടരിവർ
കണ്ണിലെണ്ണയൊഴിച്ച് കാത്തിരി
പ്പുണ്ടൊരുവർ
ഹൃദയപക്ഷത്തുനിന്നു നിത്യവും
തുണയ്ക്കുവോർ

വേരോടെ നിലംപൊത്തി
വീഴേണ്ട വൃക്ഷമല്ലവർ
കുത്തിയൊഴുകിപ്പോകേണ്ട
ചെളിവെള്ളമല്ല
വെള്ളകീറുമ്പോഴിടവഴിയി-
ലേക്കിറങ്ങി
നാടിൻ സമ്പത്തായ് മാറിയോ-
രു ജനത

കാത്തുരക്ഷിപ്പാൻ കടമയുള്ള -
ചിലർ
ചുകപ്പുകണ്ട കാളയെപ്പോലെ
വിറളി പിടിക്കുന്നതെന്തിനവ -
രോട്
കണ്ണിലേകൃഷ്ണമണികളെപ്പോ-
ലെ
കാത്തുകൊള്ളുന്ന മലയാള നാടി-
നോട്

കേൾക്കുകീക്കുഞ്ഞു പക്ഷിതൻ
രോധനം
തള്ള പക്ഷിയായ് തൊള്ളയിലന്ന
മാകുക
ദുരിത ശൈത്യത്തിൽ നിന്നുമീ-
മക്കളെ
ചിറകിൽ ചേർത്തു നിർത്തി
ചൂടുപകരുക

നീ അരികിലെങ്കിൽ


നീയൊഴിച്ച്
ആരടുത്തുണ്ടായാലും
ഞാനൊറ്റയ്ക്കാകുന്നു

നീ,യരികിലെങ്കിൽ
ഞാൻ വലിയൊരാൾ
ക്കൂട്ടത്തിൽ

ഒച്ച്



ഒച്ചയില്ലാതെ പിച്ചവെയ്ക്കുന്നു -
ഒരൊച്ച്
അറപ്പിൻ്റെ വെറുപ്പ് നുരയുന്നു
തണുപ്പുള്ള വെളുപ്പിന്, രാത്രിയിൽ
അടുക്കള ചുമരിൽ,അടച്ചൂറ്റിയുടെ -
വക്കിൽ,വഴിയിൽ ,വാഴച്ചുവട്ടിൽ

കുളിമുറിയിൽ കൊമ്പുയർത്തി -
വീക്ഷിക്കുന്നു
തൊണ്ടയിൽ നിന്നൊരു വഴുവഴു -
പ്പിഴയുന്നു
ഓക്കാനത്തിൻ്റെ ഒച്ച ചർദ്ദിക്കുന്നു

കടലാസിലെടുത്ത്
ഉപ്പിട്ടു പൊതിഞ്ഞുകെട്ടി
വലിച്ചെറിഞ്ഞു വരുമ്പോൾ
കവിതയായ് കിനിഞ്ഞിറങ്ങുന്നു -
ഒച്ച്

ഞാനിവിടെയൊക്കെതന്നെ -
യുണ്ടെന്ന
മിനുമിനുത്ത ഒരു വഴി ബാക്കിവെച്ച്

ചെറുതല്ല....


പിഴച്ചു പോയ് കണക്കുകൾ
പൊഴിഞ്ഞു പോയ് തൂവലുകൾ
ചിതറിയ ഓർമ്മച്ചിത്രങ്ങളിൽ
കക്കിനിൽക്കുന്നു കവിതകൾ

പെട്ടുപോയി കാരാഗൃഹത്തിൽ
പട്ടുപോയി ജീവിതം
പഴി പറയുന്നതെന്തിന്
പിഴച്ചു പോയി കാലം

വ്യാഘ്ര മുരൾച്ചയ്ക്കു മുന്നിൽ
നക്രവക്ത്രത്തിന്നരികിൽ
വരണ്ട ചിന്തയ്ക്കു മുന്നിൽ
വലഞ്ഞു നിൽപ്പൊരു ജന്മം

പൊള്ളി നിൽക്കുന്നു
ഞരമ്പിൻ വരമ്പിൽ
നിപതിച്ചിടാമേതു നിമിഷവുമെ-
ന്നോർത്ത്
ഇല്ലൊരു കച്ചിത്തുരുമ്പും
ആശതൻ ചെറു പച്ചപ്പും

കാരിരുമ്പിൻ്റെ തുമ്പിലും
കിളിർത്തിടും ചില ജന്മങ്ങൾ
ചുറ്റിലും ഒന്നു നോക്കുക
ചെറുതല്ല ജീവിതമെന്നറിയാൻ

ഇഷ്ടം



നീ എൻ്റെമേൽ പിടിമുറുക്കുന്നു !
നിൻ്റെ ഓർമകളെ തകർക്കാൻ
എനിക്കാവുന്നില്ല
എനിക്കു വല്ലാതൊരാഹ്ലാദം
തോന്നുന്നു, കാരണം
നീ അത്രമേലെന്നെ പിടിമുറുക്കി
യിരിക്കുന്നു
നാം അത്രയും ഇണങ്ങിക്കഴിഞ്ഞി-
രിക്കുന്നു
നാം നമ്മൾക്കായി ദാഹിക്കുന്നു

എന്നാൽ,യഥാർത്ഥ പ്രണയത്തി
ലേക്ക് ചുവടുവെയ്ക്കാൻ
നമുക്ക് നാണമാണോ?!
അമൂല്യ നിധിയാണു നീ
നീയാണെൻ്റെയെല്ലാമെന്ന് ഞാന
റിയുന്നു

എന്നാൽ നമ്മെ തളച്ചിടുന്ന ആ
അലങ്കാരച്ചരടിനെ
തൂത്തെറിയുവാൻ കഴിയില്ലെന്നോ?!
നമ്മളൊന്നെന്ന തെളിവിന്
മറ്റുവഴികളില്ലെന്നോ
നിന്നിലെത്തിച്ചേരാൻ അതാണു
നേർവഴിയെന്നോ?

പ്രണയത്തിന് പല വഴികളുണ്ട്
പിരിയാതിരിക്കാൻ വഴിയൊന്നേ-
യുള്ളു
ഇഷ്ടങ്ങളിൽ പലതിനോടും
ഞാൻ വിടപറയുന്നു
എൻ്റെ ഇഷ്ടങ്ങളെല്ലാം
നീയാകുന്നു

അകപ്പൊരുൾ


അനന്തതയുടെ അകപ്പൊരുൾ
നീയെനിക്കു കാട്ടി തന്നു
ഇത്രയും ബലവാനെന്ന്
അഹങ്കരിക്കുന്നവരറിയുന്നില്ലല്ലോ
എത്ര ദുർബലനാണെന്ന കാര്യം!

നോക്കൂ,
അത്രയും ദുർബലമായ പുല്ലാങ്കുഴൽ
എത്രയും മനോഹരമായ
സംഗീതം പൊഴിക്കുന്നത്
കാഴ്ചയിൽ അളന്നെടുക്കുവാൻ
കഴിയില്ല ഒന്നും

ഒരിക്കലും പുതുമ നശിക്കാത്ത
ഒരു ചിന്ത
നിങ്ങളിൽ ജനിച്ചു കൊണ്ടേയിരി
ക്കുന്നുണ്ട്
അതുകൊണ്ടാണല്ലോ ഹൃദയത്തിൽ
സന്തോഷത്തിൻ്റെ ഓളങ്ങൾ
സൃഷ്ടിക്കപ്പെടുന്നത്.

മറഞ്ഞിരുന്നു നീ പറഞ്ഞു തരുന്നത്
ഞാൻ പ്രവർത്തിക്കുന്നു
യാദൃച്ഛികമായി ഒന്നും സംഭവിക്കുന്നില്ല
അമർത്യമായ നിൻ്റെ പ്രവർത്തികളാണ്
മർത്യരെ നയിക്കുന്നത്.

നീ എത്ര നൽകിയാലും
അധികമാകുന്നില്ല
മർത്യന്

അനുഭവം


മറക്കുവാൻ ശ്രമിക്കുന്നതാണ്
മനസ്സിലേക്ക് ഓടിയെത്തുന്നത്
ഇഷ്ടമില്ലാത്തതാണ്
നഷ്ടമാകാതിരിക്കുന്നത്
കഷ്ടമെന്നല്ലാതെന്ത്
കുഷ്ഠം പോലെ പേറേണ്ടുന്നവ.

എങ്കിലും;
ദു:ഖ കടലിനു മേലെ
കെട്ടുന്നുണ്ടു നാം
സന്തോഷത്തിൻ്റെ ഒരു പാലം
ഏതു നിമിഷവും വീഴുമെന്നറിഞ്ഞിട്ടും
ഭയമൊട്ടുമില്ലാതെ സഞ്ചരിക്കുന്നു നാം

വിപ്ലവത്തിൻ്റെ പേരാണു ജീവിതം
വരച്ചു വെയ്ക്കുന്നുവതിൽ നാം
നമ്മളെ
നീറ്റലും, ഉരുക്കവും തന്നെ
ജീവിത ഔഷധവും
മുള്ളിനെ മുള്ളു കൊണ്ടെടുക്കുന്ന
വിദ്യ

നമ്മളെ നമ്മളാക്കുന്നത്
സന്തോഷം മാത്രമല്ല
കഴിഞ്ഞ കാലത്തിൻ്റെ
കോറിയിടലും
വർത്തമാനത്തിൻ്റെ വർണ്ണപകിട്ടും
അറിയാതെ വന്നു ചേരും
അനുഭവവും

തെയ്യം




അധഃസ്ഥിത ആത്മ പ്രകാശനം
ലാസ്യതാണ്ഡവ,വീര്യം
അമ്മതൻ കാരുണ്യം
താരുണ്യം തളിരിട്ട പൂക്കളും,
കുരുത്തോലയും

രക്തവർണ്ണാങ്കിതം രൗദ്രം
ചെണ്ട, ചേങ്ങില, ഇലത്താളം
കുറുങ്കുഴൽ ,തകിൽ
കൊട്ടിക്കയറി ആർത്തട്ടഹസിച്ച്
പൊട്ടിച്ചിരിച്ച്, ഗുണം വരുത്തണേ -
യെന്ന് മാറോടു ചേർത്ത്

മൂർദ്ധാവിൽ മുടിയണിഞ്ഞ്
മഞ്ജുളമാം മുഖശ്രീയാൽ
കായം ചിതറും കാലൊച്ചയും
കനൽ കത്തും കണ്ണും

കൊട്ടിക്കയറുമാവേശത്തിര
യടിയിൽ
ഭൂമിയു,മാകാശവും നടുങ്ങുമ്പോൾ
വീരത്തിൻ വിളിപ്പാട്ടുണർത്തി
ഉറവയിടുമാത്മശുദ്ധിതൻ തീർത്ഥം

കശാപ്പ്

കശാപ്പുകടയിലാണു ഞാൻ

കോഴിയെ കശാപ്പു ചെയ്യും
കടയിൽ
കശ്മലനെന്നു വിളിക്കരുത്
കുശുകുശുപ്പരുത് !

കൊക്കിക്കൊക്കി നിൽക്കുന്നു
ഒരു കോഴി
പഴയൊരാവീടിൻ പ്രതാപത്തെ
ഓർത്തു നിൽക്കുന്നു
സ്നേഹത്തിൻ്റെ ഒരു കുഞ്ഞു -
കൊക്കൽ വച്ചുനീട്ടുന്നു

കൂടെയുള്ളവൻ കത്തിക്ക്
പാകമാകുമ്പോഴും
കൊടും ശൂന്യതയിലേക്ക്
കൂപ്പുകുത്താതെ
ഇത്തരി വെള്ളം കൊക്കിലു
യർത്തി
മേലേയ്ക്കു നോക്കി അല്പാല്പം
നുണയുന്നു

"കൊന്നാൽപാവം തിന്നാൽ
തീരും "
ഞാൻ കൊല്ലിച്ച് പാവം തിന്നു -
തീർക്കുന്നു
അല്ലെങ്കിൽ എന്ത് പാവം അല്ലേ !
ക്വട്ടേഷൻ കാലത്ത്
കൊല്ലും കൊലയുമെരു ഫാഷൻ
പണത്തിന് മുകളിൽ പാവവും -
പറക്കില്ല

2025, മേയ് 10, ശനിയാഴ്‌ച

ഇഷ്ടം


നീ എൻ്റെമേൽ പിടിമുറുക്കുന്നു !
നിൻ്റെ ഓർമകളെ തകർക്കാൻ
എനിക്കാവുന്നില്ല
എനിക്കു വല്ലാതൊരാഹ്ലാദം
തോന്നുന്നു, കാരണം
നീ അത്രമേലെന്നെ പിടിമുറുക്കി
യിരിക്കുന്നു
നാം അത്രയും ഇണങ്ങിക്കഴിഞ്ഞി-
രിക്കുന്നു
നാം നമ്മൾക്കായി ദാഹിക്കുന്നു

എന്നാൽ,യഥാർത്ഥ പ്രണയത്തി
ലേക്ക് ചുവടുവെയ്ക്കാൻ
നമുക്ക് നാണമാണോ?!
അമൂല്യ നിധിയാണു നീ
നീയാണെൻ്റെയെല്ലാമെന്ന് ഞാന
റിയുന്നു

എന്നാൽ നമ്മെ തളച്ചിടുന്ന ആ
അലങ്കാരച്ചരടിനെ
തൂത്തെറിയുവാൻ കഴിയില്ലെന്നോ?!
നമ്മളൊന്നെന്ന തെളിവിന്
മറ്റുവഴികളില്ലെന്നോ
നിന്നിലെത്തിച്ചേരാൻ അതാണു
നേർവഴിയെന്നോ?

പ്രണയത്തിന് പല വഴികളുണ്ട്
പിരിയാതിരിക്കാൻ വഴിയൊന്നേ-
യുള്ളു
ഇഷ്ടങ്ങളിൽ പലതിനോടും
ഞാൻ വിടപറയുന്നു
എൻ്റെ ഇഷ്ടങ്ങളെല്ലാം
നീയാകുന്നു