പരുന്തുകളുടെ പറക്കലും
ഈച്ചകളുടെ ആർപ്പും
ഉളുമ്പ് മണത്തിന്റെ
തുളുമ്പലും കൊണ്ടറിയാം
മീൻമാർക്കറ്റ് എവിടെയെന്ന് .
ശ്വാസംമുട്ടലിന്റെ ആ ഒറ്റനിമിഷ
ത്തിന്റെ ഭയംകൊണ്ട്
ഇമകൾ പൂട്ടാൻ മറന്നതു
കൊണ്ടായിരിക്കണം
ചില്ലുപാത്രംപോലെ മീനുകളുടെ
കണ്ണുകൾ തിളങ്ങി നിൽക്കുന്നത്.
കലങ്ങിയ ഒരു കടലായിരിക്കണം
മുറിഞ്ഞ മീനിൽനിന്ന് ചോരയായ്
ഒഴുകുന്നത്.
മരണത്തിന്റെ ഒരു കടലാണ്
മാർക്കറ്റ്.
തലച്ചോറ്ചിതറി, ഹൃദയംനുറുങ്ങി
എല്ലും തൊലിയുമായ് തറഞ്ഞുകൊണ്ടി
രിക്കുമ്പോഴും
കൊന്നിട്ടും കൊതിതീരാതെയെന്ന
ഭയാശങ്കയല്ല
ഇത്രയേയുള്ളൂ,യെന്ന ഒരുപുച്ഛച്ചിരി കാണാം
ചില മീന്തലകളിൽ.
ഇരകളെയെന്നപോലെ പിൻതുടരുന്നുണ്ട്
ചിലകണ്ണുകൾ
മീൻമാർക്കറ്റിലെത്തുന്ന സ്ത്രീകളെ
പച്ചയോടെ മസാലചേർത്ത് പൊരിച്ച്
തിന്നുന്നുണ്ട് !
അപ്പോഴാണറിയുക
മരണം മേഞ്ഞുനടപ്പുണ്ട് നമ്മിലുമെന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ