വറ്റിയില്ലിന്നോളം അമ്മതൻ
കണ്ണീര്.
വറ്റുകളെല്ലാം വടിച്ചു തരുമ്പോഴും
മുണ്ടു മുറുക്കി വെള്ളം കുടിക്കുമ്പോഴും
വെള്ളില പോലെ വിളർത്തുള്ളൊരമ്മതൻ
കണ്ണീരു വീണ് തിളങ്ങും കവിൾത്തടം.
കൊറ്റിയുദിക്കുന്നനേരമച്ഛൻ
കൊറ്റിനായ് കൊള്ളിറങ്ങുന്ന തൊട്ടേ
കാത്തിരിക്കുന്നു കണ്ണീരുമായി.
പാതിരാ പുള്ള് കരഞ്ഞീടവേ
കൈമെയ് തളർന്നച്ഛനെത്തീടവേ
തൊണ്ടയടഞ്ഞു തെറിച്ച തേങ്ങൽ
തേനൂറും ചിരിയാക്കി നിൽക്കുമമ്മ.
പട്ടിണി വിട്ടുമാറാത്ത കാലം
കർക്കിടക്കോള് തിമർക്കും കാലം
പിടിയരിക്കലം പോലുമൊഴിഞ്ഞ കാലം
കണ്ണീരും കൈയ്യുമായ് കഴിയും കാലം
ഉപ്പിട്ട കണ്ണീരു മാത്രം കുടിച്ചമ്മ
കെട്ടിപ്പിടിച്ചു കിടന്നിരുന്നു
കുട്ടനെ നന്നായി കാത്തിരുന്നു.
കന്നത്തം കാട്ടി കളിച്ച കാലം
കള്ളത്തരം കാട്ടി നടന്ന കാലം
കണ്ണീരിനാൽ കുഞ്ഞു മുഖം തലോടി
ഉൺമകൾ നുള്ളിതരുന്നു അമ്മ.
അമ്മയേക്കാളിന്ന് മക്കളെന്നാൽ
അമ്മയ്ക്ക് വേവലാതി മാത്രമിന്നും
എത്ര നാം സാന്ത്വനിപ്പിച്ചെന്നാലും
വറ്റുന്നതില്ലിന്നുമാ കണ്ണുനീര്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ