ഒരുദിവസം രാവിലെ,യെഴുന്നേറ്റപ്പോഴാണ്
പ്രഭാതപത്രം തുറന്നപ്പോഴാണ്
കുറേവാക്കുകൾവന്ന് കുരുകുരേകുത്തിയത്
തൊണ്ടയിൽ.
കുരച്ചുതുപ്പി തിരിഞ്ഞപ്പോഴാണ്
ടിവിയിൽ, റേഡിയോവിൽ, മൊബൈലിൽ
എന്നുവേണ്ട
കാത്തുനിൽക്കാതെ കടന്നുപോകുന്ന കാറ്റു -
പോലും
കൊറോണ, കൊറോണ,യെന്ന് പറയുമ്പോലെ.
എല്ലാംകണ്ടും, കേട്ടും കാലിൽ ചുറ്റിക്കളിക്കുന്നുണ്ട്
കുറിഞ്ഞിപ്പൂച്ച
പുറത്തേക്ക് വിടില്ലെന്ന മട്ടിൽ.
കൂട്ടിൽനിന്ന് നീട്ടിവിളിക്കുന്നു തത്ത
വീട്ടിൽതന്നെയെന്ന് ഉറപ്പുവരുത്താൻ.
മുറ്റത്തെ മാങ്കൊമ്പിലിരുന്നകാക്ക ചരിഞ്ഞു - നോക്കി കണ്ടെന്ന് കാരണവരെപ്പോലെയൊന്നു
മൂളിപ്പറന്നുപോയി
അകത്തളത്തിലിരുന്ന് അമ്പരപ്പിക്കുന്ന വാർത്തകൾകേട്ടു
ഇടയ്ക്കിടേ പുറത്തേക്ക്നോക്കി പൊള്ളും
വെയിലിൻ്റെ തീമുനകണ്ടു
മാസ്ക്ധരിച്ചമരങ്ങൾ അകലംപാലിച്ചുനിന്ന്
ചില്ലകൈകൾ വീശി
കൊത്തിപ്പെറുക്കിക്കൊണ്ടിരുന്ന ഒരുപക്ഷി
പൈപ്പിനരികിൽവെച്ച ഹാൻഡ് വാഷിൽ
കാൽമുഖം കഴുകി
പത്രത്താളിലെ കൊറോണയാൽ മരിച്ചവരുടെ
ചിത്രത്തിനരികെ ഞാൻ മരവിച്ചുനിന്നു
മനസ്സിലെപത്രത്താളിൽ മരിച്ചുകിടന്നു
ആരെയുംകാണിക്കാതെ ഞാനെൻ്റെ ശവമടക്കം
നടത്തി.
കൊറോണക്കാല ലോക്ക്ഡൗണിൽ ഇളവ്
പുതുമഴയ്ക്ക്പിറന്ന ഈയാംപാറ്റകളെപ്പോലെ
പറന്നുനടക്കുന്നു മനുഷ്യർ
ആളിക്കത്തുന്ന തീയാണ് കൊറോണ
പാറി വീണേക്കല്ലേ, ജാഗ്രത !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ