തെക്കേക്കരിയിലെ
തൊട്ടാവാടിക്കാടിനുമപ്പുറം
തിളങ്ങിനിൽക്കുന്നു നീല നിറത്തിൽ
തേവിടിശ്ശിപ്പൂ
പുലർസ്വപ്നത്തിലെന്ന പോലെ
പുലമ്പി വരുന്നുണ്ട് ഒരു തെക്കൻ
കാറ്റ്
കുണുങ്ങി നിൽക്കുന്ന അവളെ
കൂത്തിച്ചി, കൂത്തിച്ചിയെന്നു കുത്തി
നോവിക്കുന്നുണ്ട് ഒരു കരിവണ്ട്
അപ്പക്കാടിനുമൊപ്പരം വളരുന്ന
പുല്ലാനിക്കാട്ടീന്ന്
തൊള്ളതൊറക്കണണ്ട് ഒരു കാട്ടു
കോഴി
ഉയർന്നുപൊങ്ങിയ ഒരു വെള്ളക്കൊറ്റി -
യിലേക്കാണു ,ണർന്നെണീറ്റത്
പുലർകാല സ്വപ്നം ഫലിക്കുമെന്ന്
പഴമ്പുരാണം
വൃദ്ധത്വത്തിൽനിന്ന് ഞാനിപ്പോൾ
ശൈശവത്തിൽ
കണ്ടത് സ്വപ്നമെന്ന് കരുതാനേ കഴിയുന്നില്ല
കുഞ്ഞുകാല കാഴ്ചയിലേക്ക് ,
സ്വപ്നത്തിലേക്ക്
വെള്ളത്തിലേക്കു താഴുന്നകല്ലുപോലെ
ഞാൻ താണുതാണുപോകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ