വന്നുവിളിക്കുന്നതാരീപ്പുലരിയിൽ
ഝടുതിയിൽ വാതിൽതുറന്നുഞാൻ നോക്കവേ
ഓണമെന്നുമ്മറപ്പടിയിലിരിക്കുന്നു
ഓർമ്മകളൊരുപിടി പൂക്കളായ് മുറ്റത്ത്
കരിയില മാറ്റിക്കളം വരച്ചീടുന്നു.
കണ്ണീർക്കടലിന്റെ,യീശ്യാമ തീരത്ത്
കനിവുമായെന്തിനു വന്നു നീയോണമേ
ഭൂവിന്റെ, യാത്മാവിലെവർണ്ണസ്വപ്നമാം
പൂക്കളെ പിഞ്ചു കരങ്ങളാൽ നിങ്ങളെൻ
കണ്ണീർ തുടച്ചു മൃദുവായ് തഴുകയോ
വാർധക്യത്തിന്റെ ,യിടനാഴിയിൽ നിന്ന്
ബാല്യ, കൗമാരത്തിലേക്കാനയിക്കയോ
തിരുവോണം വെൺ താമര പൂവുപോലിന്ന്
വിടർത്തുകയോ വീണ്ടുമൊരു കോടിയിതളുകൾ
ഓർമ്മകൾ വിതുമ്പുന്നു മൃതിമദിച്ചീടുന്നു
എങ്കിലും പിച്ചവെച്ചീടുന്നു ഭാവന
നീലനിലാവിന്റെ കോടിയുടുത്തുള്ള
രാവിന്റെ കഥയിന്നു കവനം നടത്തുന്നു
സർവ്വം മറന്നൊന്ന് പാടട്ടെ ഞാനിന്ന്
പൊന്നോണ നാളിൻ മഹത്വത്തെ വാഴ്ത്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ