ഒരാൾ ഒറ്റയ്ക്കാകുമ്പോൾ
ഓർച്ച മരമാകുമയാൾ
കഴിഞ്ഞുപോയ കാലങ്ങളെ-
അളക്കും
മനസ്സിൻ്റെ കാലടികളാൽ
ചിന്തയുടെ ചില്ലയിൽ
ചേക്കേറിയിരിക്കും
ചില ഓർമ്മപക്ഷികൾ
അയാൾ
കാണാക്കുന്നിലേക്ക്
കണ്ണുംനട്ടിരിക്കും
വനം
വാകപ്പൂക്കൾ
കടൽ
കാത്തിരിപ്പിൻ്റെ കപ്പൽപാത -
കൾ
ആകാശം
അരുണോദയം
ഉളളിൽ നിന്ന് തുള്ളിവരും
ഒരു പിഞ്ചു പുഞ്ചിരി
കൈവിരൽ കോർത്ത്
പിച്ചവെയ്ക്കും
കുരുന്നു കാലടി
കവിതപോലെ കവിളിൽ നുള്ളും
നിറന്ന കുസൃതികൾ
അപ്പോഴാണ്,
അവൾ അവനിലേക്ക്
ചേക്കേറുന്നത്
വറ്റിയ കണ്ണിൽ നിന്നും
ഉറവയിടുന്നത്
ഒരിക്കൽക്കൂടി
അവളുടെ ഗന്ധം ഏറ്റുവാങ്ങുന്നത്
സ്പർശം തൊട്ടറിയുന്നത്
അന്നേരമാണ്
ചുംബനങ്ങളിൽനിന്ന്
ചിത്രശലഭങ്ങൾ
പിറവിയെടുക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ