കവിതപോലെയാണ്
അയാളെന്നും തെരുവിലെത്തുക.
കൈവണ്ടിയിൽ
കായ്കനികളുടെ കവിതകളും
നിരത്തിവെച്ച്
നാക്കു നീണ്ടൊരു മണിക്കവിതയാണ്
വിളിച്ചറിയിക്കുക
കവിതയിൽ നിന്ന് അക്ഷരങ്ങളെന്ന
പോലെ
പെറുക്കിയെടുത്ത്
അളവ് തൂക്കി പാത്രത്തിലേക്കിട്ടു തരും
കവിതത്തുണ്ടുകൾ
അടുക്കളയിൽ കേൾക്കാം കവിതയുടെ
കലപില
വറച്ചട്ടിയിൽ, കറിക്കലങ്ങളിൽ
പുതു പുതു കവിതകൾ പിറക്കും
തുടുത്തു നിൽക്കുന്ന തക്കാളിക്കവിത
യോട്
ചൊറിഞ്ഞു നിൽപ്പുണ്ടാകുംചേനക്കവിത
കരയിക്കുമെന്നും ഉള്ളിക്കവിത
മുളകിന്റെ എരിവോളം വരില്ല മറ്റൊരു
കവിതയും
കവിതകളെല്ലാം തീൻമേശയിലിരുന്നാൽ
തുടങ്ങുമവർ കുറ്റം പറയാൻ
ഉപ്പില്ല, പുളിയില്ല,എരിവില്ല
അക്ഷരം തെറ്റിപ്പോയ ഒരുകവിതയാണു ഞാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ