അന്ന്; ഗ്രീഷ്മത്തിലായിരുന്നു
വാക പൂക്കുന്നത്
ഇന്ന്;ചോരയിലാണ്
വാക ചോക്കുന്നത്
വാക്കുകളെ വെട്ടി
നാക്കുകളെ മൂർന്ന്
മരണത്തെയാണ് മുന്നിൽ
കൊരുത്തു വെച്ചിരിക്കുന്നത്
ഇത് ,കരടുമാറ്റുവാൻ കണ്ണ്
കുത്തി പൊട്ടിക്കുന്നവരുടെ നാട്
വാക്കിന്റെ മൂർച്ചയിൽ
മൂർച്ഛിച്ചു വീണവർ
തോക്കിന്റെ വാക്കിനാൽ
ഉത്തരം നൽകുന്നു
കാലം കറുത്തു പോയിരിക്കുന്നു
കാള സർപ്പങ്ങൾ നൃത്തമാടുന്നു
ചോരച്ച വാക്കുകൾ
ഉടലാഴങ്ങൾ തേടുന്നു
നിലവിളിയുടെ നിലയില്ലാക്കയങ്ങൾ
അവർ പണിതുയർത്തു
ഉത്സവങ്ങളിൽ നിങ്ങളെയെന്നും
ആറാടിക്കുന്നു
ഒളിഞ്ഞും തെളിഞ്ഞും നിങ്ങൾക്കുളളി
ലവരേറുന്നു
ഗ്രീഷ്മങ്ങളുടെ കാവലാളവർ.
ഒരിക്കൽ വസന്തം വന്നെത്തുക തന്നെ
ചെയ്യും
ഓർമ്മകളിൽ ഓളങ്ങളും
പുലരിയുടെ മഞ്ഞുതുള്ളികളും
വിളഞ്ഞ പാടവും, പാട്ടും
പുത്തനരിവാൾ കൊയ്തുകൂട്ടുക
തന്നെ ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ