അങ്ക പുറപ്പാടിൻ കൊമ്പു വിളിക്കുന്നു
അരയും, തലയും അവർ മുറുക്കീടുന്നു
അഴുകിയ തത്വത്തിന്നാടയണിഞ്ഞവർ
അഴലിന്റെ ശൂലവുമേന്തി വന്നീടുന്നു
നേരും,നെറിയുമെന്തെന്നറിയാത്തവർ
നിറത്തിന്റെ പേരിൽ നിണമൊഴുക്കീടുന്നു
നീലക്കാർവർണ്ണന്റെ കാലിൽ കുമ്പിട്ടവർ
വെറി കൊണ്ട കോലങ്ങൾ,വേതാള രൂപ - ങ്ങൾ
പകയുടെ പങ്കായ മാഞ്ഞു തുഴയുന്നു
കളങ്കമില്ലാതോർതൻ കണ്ഠ മറുക്കുവാൻ
അങ്കം കുറിച്ചവർ ആഞ്ഞു വന്നീടുന്നു
വാശിതൻ പാശമിതെന്തിനെന്ന്
വീശി വരുന്നോരെ ഓർപ്പതുണ്ടോ?
വർണ്ണത്തിലാശങ്കയുള്ളവരെ
വിപിന,മകമേ വളർത്തുവോരെ
നാടിന്റെ മോചന നേർസാക്ഷിയെ
ചോരയിൽ മുക്കാൻ നടക്കുവോരേ
ചേരുമ്പടിചേർക്കാൻ കൊള്ളുകില്ല
ചേടികളായി വളർന്നോർ നിങ്ങൾ
നാടിന്റെ മോചനപോർക്കളത്തിൽ
പൊത്തിലൊളിച്ചുമറഞ്ഞോർ നിങ്ങൾ
കാരാഗൃഹത്തിന്നകത്തളത്തിൽ
മുപ്പതു മുക്കോടി മാപ്പെഴുതി
സായിപ്പിൻ പിന്നിലൊളിച്ചോർ നിങ്ങൾ.
ഭാരതയുദ്ധത്തിലന്നു ചൊല്ലി:
ഇക്കണ്ടതൊന്നും കളിയല്ലയെന്നും
പാണ്ഡവർക്കേ ജയമെന്നുള്ളതും
ഈ രാത്രിയൊരിക്കൽ പിടഞ്ഞുതീരും
പിന്നെ വെളിച്ചം തെളിഞ്ഞു വരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ