പാടവരമ്പുകൾ തോറും പറന്നെത്തി
കൊറ്റികൾ വെള്ളയുടുപ്പണിഞ്ഞ്
ഇടയ്ക്കിടേ വന്നു മഴച്ചീന്തു പാടുന്നു
മിഴിയിൽ പച്ചപ്പു തളിർത്തിടുന്നു
ചാലിട്ടൊഴുകും മഴനീരുകൾ ചേർന്ന്
പുഴയായ് തഴച്ചു വളർന്നിടുന്നു
തണുക്കാറ്റു വന്നു തലോടി നിൽക്കുന്നേരം
പ്രണയപരവശയായിടുന്നു
ഋതുവിന്റെ താളത്തിനൊപ്പിച്ച് വാനവും
തട്ടമുട്ടിക്കാലിമേച്ചിടുന്നു
മണ്ണുപരത്തും സുഗന്ധത്തിൽ നിന്നും
വിത്തുമുളപൊട്ടി നോക്കിടുന്നു
മുകിൽ പൈചുരത്തുന്ന പാൽനുരയെ ങ്ങുമേ
പാലാഴിയായി നിറഞ്ഞിടുന്നു
പരൽ മീനിനെപ്പോൽ പുളയ്ക്കുന്നു മോഹം
പാരിതിലെങ്ങും പുതുപ്പിറവി
തവളകൾ താളത്തിൽ പാട്ടുകൾ പാടുന്നു
ഞെണ്ടുകൾ ഞൊണ്ടി നടന്നിടുന്നു
ഇടമുറിയാതിനി ഞാനെത്തുമെന്ന്
പാതിരാ പാട്ടായ് മഴ ചൊല്ലിടുന്നു
ഇടവപ്പാതീനടവരമ്പിൽ നിന്നും
കറുകകൾ താളം പിടിച്ചിടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ