പച്ചപ്പട്ടിൽ നീലക്കണ്ണുള്ള
കുഞ്ഞിനെപ്പോലെ
തലയാട്ടി കളിക്കുന്നു
കുന്നിൽ ചരുവിൽ കാക്കപ്പൂവ്
കരയിലിട്ട പരൽ മീനിനെപ്പോലെ
ഓർമ്മകൾ പിടയ്ക്കുന്നു
വെള്ളം ചൂടാകുന്നതു പോലെ
പതുക്കെ സംസാരിച്ചിരുന്നവൾ
കാക്കപ്പൂവിന്റെ കുഞ്ഞിക്കണ്ണിലേക്ക്
നോക്കിയിരിക്കുന്നവൾ
കുസൃതിക്കിടയിൽ കണ്ണൊരു വലിയ
ജലാശയമെന്ന് കാട്ടിതന്നവൾ
തേക്കിലവട്ടിയിൽ പൂക്കളിറുക്കുവാൻ
കാടുതോറും തുമ്പിയായ് പറന്നവൾ
താളത്തിൽ തുമ്പിതുള്ളി തങ്കക്കുടമെന്ന്
ചെല്ലപ്പേര് ചൊല്ലുമ്പോൾ
ചൊടിച്ചുകൊണ്ട് പിന്നാലെയോടി
പിച്ചിയും, മാന്തിയും അരിശം തീർത്തവൾ
അരശിച്ചെടിയെന്ന്നെൽച്ചെടിയെ വിളിച്ച
തമിഴത്തിക്കുട്ടിയെ കളിയാക്കി
കണ്ണുപൊട്ടിച്ചവൾ
പിന്നെയെന്നാണ് താഴ്വരയിലെ
തണ്ണീർതടത്തിലേക്ക് അവൾ പോയത്
കണ്ടപ്പുല്ലുകൾക്കിടയിൽ വെട്ടിയിട്ട
തടപോലെ
ജലത്തിൽ പൊങ്ങിക്കിടന്നത്.
നിറങ്ങളായ് നിറഞ്ഞു നിന്നവൾ
നെരിപ്പോടായ് ഇന്നുമുണ്ടുള്ളിൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ