രാവിലെമുതലേ ചുറ്റിതിരിയുന്നു -
ണ്ടൊരു മഴ
സ്കൂളിനരികിലായി.
വീട്ടീന്നിറങ്ങിയപ്പോൾ
കൂടെ കൂടിയതാണ്
മുരണ്ടു മുരണ്ട് ചാടി -
പിടിക്കുമെന്ന ഒരുഭയത്തിന്റെ
പന്ത്മനസ്സിലുരുട്ടിയിടുന്നുണ്ട്
വേഗത്തിൽ നടന്നും
ചിലപ്പോഴൊന്നോടിയും
സ്കൂളിലെത്തിയപ്പോൾ
പുറത്ത് നിന്നു.
ഇടയ്ക്കിടെ എത്തിനോക്കുന്നു
ണ്ടകത്തേക്ക്
കണക്ക് മാഷിന്റെ സ്‌കെയിലളവിൽ
ചുവന്ന കൈവെള്ളയിൽ
ഊതിതരുന്നുണ്ട്.
ഇടവേളയിൽ മൂത്രമൊഴിക്കാൻ
തെങ്ങിൻ ചോട്ടിൽ കൂട്ടുവന്നിരുന്നു
മണിയടിച്ച് അകത്ത് കയറി തിരിഞ്ഞു
നോക്കുമ്പോൾ
പിന്നെകാണാനില്ല
ഉച്ചയ്ക്ക് റോഡുവരേ ചെന്നു നോക്കി -
യതാണ്
വന്നിരുന്നെങ്കിലെന്ന് കൊതിയോടെ
കാത്തിരുന്നതാണ്
ഉച്ചയ്ക്ക് ഹാജർപോലും പറഞ്ഞത്
പുറത്ത് കണ്ണുംനട്ടാണ്
പഠിച്ചപാഠങ്ങളൊക്കെയും പാടവും
പറമ്പും
നീണ്ടമണിയടി നിരാശയാണ്തന്നത്
ആകാശത്തെ കൊഴിഞ്ഞ പൂവുകളാണ് -
മഴകളെന്നോർത്തുകൊണ്ട് നടക്കുമ്പോൾ
അതാ, കണ്ടത്തിലെ കുണ്ടുകുളത്തിൽ
ചെളി തെറിപ്പിച്ചു കൊണ്ടു നിൽക്കുന്നു -
മഴ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ