മനസ്സിൽ
ഞാനൊരു മലയെ
നിവർത്തി നിർത്തുന്നു
കിനാവള്ളി കൊണ്ട്
ഏണി പണിയുന്നു
മടുത്തു പോയ രാവിന്റെ
നീളംകൊണ്ട്
പാലം കെട്ടുന്നു
ഇരുള് വെളുക്കുമ്പോഴേക്കും
എല്ലാം ഉരുളിൽ പെട്ടുപോയി.
എത്രയെത്ര അർച്ചനകൾ
കാണിക്കകൾ
വ്രതങ്ങൾ.
ആശ്വാസത്തിനായ്
ഈശ്വരന്റെ ഒരശരീരി
പോലുംകേട്ടില്ല.
വേവലാതിയും,
വിലാപവും
ചോരച്ചാലുകളായ്
പതഞ്ഞൊഴുകുമ്പോൾ
കടലിലെ കുടം പോലെ
വെള്ളത്തിലെവീട്ടിന്റെ
മേളില്
തളംകെട്ടിയ കണ്ണീരിന്റെ
ചാവുകടലിൽ
ജഡംപോലെ, അന്ധനായ്
നിൽക്കുമ്പോൾ
പൊട്ടിയുതിരുംമേഘച്ചില്ലുകളെ
വകവയ്ക്കാതെ
പ്രളയത്തിന്റെ പേക്കൂത്തിനെ
പേടിക്കാതെ
ജീവന്റെ വിലയറിഞ്ഞെത്തിയ
ജീവനെയല്ലാതെ
ആരാണിനിയുമെന്റെ ദൈവം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ