ഉളുമ്പു മണമുള്ള
ഗലികളിലൂടെ
പ്രാഞ്ചി പ്രാഞ്ചി
വടിയും കുത്തി നടന്നു.
നിലയ്ക്കാത്ത
നിലവിളി പോലെ
വാഹനങ്ങളുടെ ശബ്ദങ്ങൾ.
വാടിയ പൂക്കളുടേയും
വിയർപ്പിന്റേയും ഗന്ധമുള്ള
പെണ്ണുങ്ങൾ
ചമഞ്ഞിരിപ്പുണ്ടവിടവിടെ.
തകർന്ന ഹൃദയങ്ങളുടെ
ശബ്ദങ്ങൾ കൂരകളിൽ.
ക്ലാവു പിടിച്ച കണ്ണുകൾ
എന്തൊക്കെ കണ്ടിരിക്കുന്നു.
വേദനയും ആനന്ദമായി
മാറിയിരിക്കുന്നു
തുള വീണഹൃദയങ്ങൾക്കു
മുന്നിൽ കൈനീട്ടുമ്പോൾ
കൈപ്പാർന്ന വെറുപ്പ്
സ്പന്ദിക്കുന്നു
തിളച്ചു തൂവിപ്പോകുന്ന ഒരു
മനസ്സ്
ആരും കാണുന്നില്ല
ചളുങ്ങിയ പിച്ച പാത്രത്തിലെ
നാണയ ക്കിലുക്കം പോലെ
ഉള്ളിൽ നിന്നോർമ്മകൾ
തുള്ളുന്നു
ലോകത്തെ അത്രയും പ്രണയിച്ച
ഒരു കാലമുണ്ടായിരുന്നു
എന്നും കാണണമെന്നും
സംസാരിക്കണമെന്നും
ചേർത്തു പിടിക്കണമെന്നും
ജാഗരത്തിലും നിദ്രയിലും
കൊതിച്ചിരുന്ന കാലം
ഇപ്പോൾ ലോകം ശൂന്യമായിരിക്കുന്നു
വസന്തം എത്ര ക്ഷണികം
ഇന്ന്,നിങ്ങൾ നീട്ടുന്ന നാണയ
ത്തുട്ടിൽ
നിരങ്ങി നീങ്ങുന്നു ജീവിതം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ