കാഴ്ചകളിൽ കടൽ മാത്രം
കാലടികളിൽ ശൈത്യം
കരളിൽ കണ്ണീരുപ്പിൻ കവർപ്പ്
ഇത് ഞാൻ കണ്ട നാടല്ല
പുതിയൊരു ഭൂമി ഭൂജാതമായി
രിക്കുന്നു.
എന്റെ വീട്
എന്നോടെന്നും തല കുനിച്ച്
വന്ദിക്കേണ്ടുന്നതിന്റെ
മഹത്വം പറഞ്ഞിരുന്ന കട്ടിലപ്പടി
ഇറങ്ങിപ്പോകുമ്പോഴും
തിരിച്ചു വരുമ്പോഴും
ആദ്യവസാനം കാത്തിരിക്കുന്ന
ഇറങ്കല്ല്
എന്റെ നിറങ്ങൾ, നറുമണങ്ങൾ
പൈക്കിടാവ്, എത്ര ദേഷ്യപ്പെട്ടാലും
കാൽവണ്ണയിൽ മുട്ടിയുരുമ്മി
സ്നേഹവാലിളക്കുന്ന കറുമ്പി പൂച്ച
എന്റെ കുഞ്ഞു ചോദിക്കുന്നു:
ഈ നാട് ഏതാണച്ഛാ?
അവൻ വാശി പിടിക്കുന്നു
നമുക്ക് വീട്ടിലേക്ക് മടങ്ങാം
ഈ കടലിൽ, കരകാണാത്ത,യീ -
നടുക്കടലിൽ.
ഞാനെന്തു പറയും
എന്റെ മകനെ ,
നിന്റെയീ വാക്കിൻപ്രളയത്തിൽ
ഞാനൊലിച്ചു പോകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ