കലിതുള്ളലടങ്ങി
കണിമലരുണർന്നു
കിളികൾ തൻ കളകൂജന
മുണർന്നു
ആടിമാസ, മാടിത്തിമർത്തതിൻ
ബാക്കി പത്രങ്ങൾ
പതിയേ മനതാരിൽ മങ്ങിത്തുടങ്ങി
കരളിൽ നിന്നൊരു കരിങ്കാക്ക
എങ്ങോ പാറി മറഞ്ഞു
കലങ്ങിയ വെള്ളം തെളിഞ്ഞു
ബലിച്ചോറിൻ ഉരുളകൾ മറഞ്ഞു
തീർത്ഥജലം ശാന്തിയേകി
ആവണി പൂവണിഞ്ഞു തുടങ്ങി
പുന്നെല്ലുപുഴുങ്ങി
പൊൻവെയിൽ പായയിൽ ചിക്കി
ചിക്കി ചിനക്കിവരും കോഴികളെ
കാക്കച്ചിറകിനാലാട്ടിയോടിച്ചു
ഉണ്ണിപ്പൂവുകൾ കൺതുറന്നു
ഉണ്ണികൾ പൂക്കുടനെയ്തു
കുന്നുകൾ കൈകാട്ടി വിളിച്ചു
ഓണം നാണത്താലടിവെച്ചടുത്തു
ഉത്സവത്തിൻ നാളുകളുണർന്നു
താളമേളമെങ്ങുമുയർന്നു
വർണ്ണങ്ങൾ വൈഡ്യൂര്യം ചാർത്തി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ