ഓർമ്മതൻ അന്നനാളത്തിൽ നിന്നും
തികട്ടുന്നു അയവിറക്കുന്നു വീണ്ടും
പിന്നിപ്പിരിഞ്ഞു പോകും വഴികൾ
പിന്നിട്ട നാളിന്നടയാളങ്ങൾ
പനിവിങ്ങി നിൽക്കുന്ന ബാല്യകാലം
മുല്ലമലർഗന്ധമായ കാലം
ആകാശ താഴ്വരക്കുന്നരികിൽ
മഴ മേഘം കണ്ണാരം പൊത്തി നിന്നു
കാറ്റുടനേ വന്ന് അച്ചുതൊട്ടു
തോറ്റ മേഘം തല താഴ്ത്തി നീങ്ങി
വലയിൽ പിടയും പരൽമീൻപോലെ
മോഹങ്ങൾ കരേറി വന്നുള്ള കാലം
വഴുതും വയലിൻ വരമ്പിൽ നിന്ന്
ഒറ്റയ്ക്ക് ചിരിച്ചു കളിച്ച ബാല്യം
മാനത്തെ കരിമേഘ കലങ്ങൾ നോക്കി
പാട്ടുകൾ മൂളി നടന്ന കാലം
ഇടതൂർന്ന മുടിയും, ഇലക്കുറിയും
ശ്രീയെഴും മിഴിയിലെ സ്വപ്നങ്ങളും
എല്ലാം യെനിക്കെന്നും സ്വന്തമെന്ന്
കരുതിയ പഴങ്കഥ തുമ്പിയായി
ഓർമ്മയെ തുമ്പിതൻ വാലിൽക്കെട്ടി
ഇന്നും പറത്തി നടക്കുന്നു ഞാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ