നാടു നിറയെ വീടുകൾ പൊന്തുകയാണ്.
കൂണുപോലെയല്ല
കൊട്ടാരം പോലെ
കഞ്ഞികുടിക്കാനില്ലാത്തവനും
രണ്ടു നില വീടുണ്ട്
മുറ്റത്തൊരു കാറുണ്ട്
ബി.പി.എൽ കാർഡുണ്ട്
വീടുകളെല്ലാംകൂടിയെന്റെ വീടിനെ
ഞെരിക്കുന്നു
അമർന്നമർന്ന് എന്നാണ്
നിലംപൊത്തുകയെന്നറിഞ്ഞുകൂട
എ.പി.എൽ ആയതിനാൽ
അകറ്റി നിർത്തപ്പെട്ടിരിക്കുന്നു
കെട്ടിമേയാൻ ഓലയില്ല,പുല്ലില്ല, -
ഊന്ന് കൊടുക്കുവാൻ തൂണ് കിട്ടാനില്ല
വാപിളർന്ന് ,വലിയ വീടുകൾ
പിടിച്ചുതിന്നുമെന്ന്
പേടിപ്പിക്കുന്നു എന്റെ കുഞ്ഞു വീടിനെ
കരയാൻ പേടിച്ച് വിങ്ങിപ്പൊട്ടി കമിഴ്ന്നു
കിടക്കുന്നു മണ്ണിൽ
നെഞ്ചോട് ചേർത്ത് ,നിലവിളിക്കരുതെന്ന്
മുത്തം കൊടുത്ത് ഞാൻ പുറത്തേക്കിറ
ങ്ങിയതാണ്
തിരിച്ചു വന്നപ്പോൾ
വരഞ്ഞു കീറി പൂർണ്ണ നഗ്നയായി
ചലനമറ്റുകിടക്കുന്നു വെളിമ്പറമ്പിൽ
കേൾക്കുന്നുണ്ട് അടുത്തുള്ളമട്ടുപ്പാവിൽ
നിന്ന്
ചില്ലുഗ്ലാസുകളുടെ ചിലമ്പിച്ച പൊട്ടിച്ചിരി
കളും
അട്ടഹാസങ്ങളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ